ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ നിർണായക നീക്കത്തിൽ യൂറോപ്പിലുടനീളം പ്രവർത്തിച്ചിരുന്ന ഹമാസിന്റെ വലിയൊരു ഭീകരശൃംഖല തകർത്തു. യൂറോപ്യൻ രാജ്യങ്ങളുമായി സഹകരിച്ച് നടത്തിയ റെയ്ഡുകളിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ഇസ്രയേൽ പൗരന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടാനായി സംഭരിച്ച ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തതായി മൊസാദ് പ്രസ്താവനയിൽ അറിയിച്ചു. ജർമനി, ഓസ്ട്രിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലാണ് പ്രധാനമായും പരിശോധനകൾ നടന്നത്.
ഈ ഭീകരശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത് ഓസ്ട്രിയയിലെ വിയന്നയിൽ നിന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതോടെയാണ്. ഈ ആയുധങ്ങൾക്ക് ഹമാസ് ബന്ധമുള്ള മുഹമ്മദ് നയീമുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഹമാസ് പൊളിറ്റ്ബ്യൂറോയിലെ മുതിർന്ന അംഗമായ ബാസെം നയീമിന്റെ മകനാണ് മുഹമ്മദ് നയീം. തുടർന്ന് നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായാണ് ജർമനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചത്.
സെപ്റ്റംബറിൽ മുഹമ്മദ് നയീം ഖത്തറിൽ വെച്ച് പിതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യൂറോപ്പിലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹമാസ് നേതൃത്വം അനുമതി നൽകിയതെന്നും മൊസാദ് അവകാശപ്പെടുന്നു. യൂറോപ്പിലെ ആക്രമണങ്ങളുടെ ആസൂത്രണം നടന്നത് ഖത്തറിൽ വെച്ചാണ്. ഭീകരപ്രവർത്തനങ്ങൾക്കായി തുർക്കിയിൽ നിന്ന് ഹമാസിന് സഹായം ലഭിക്കുന്നതായും മൊസാദ് ആരോപിക്കുന്നു.
2024 ഒക്ടോബർ 7-ന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന് ശേഷമാണ് ഹമാസ് യൂറോപ്പിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കിയതെന്നും മൊസാദ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. അതേസമയം, മൊസാദിന്റെ എല്ലാ ആരോപണങ്ങളും ഹമാസ് നിഷേധിച്ചിട്ടുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ ചെറുക്കാൻ മൊസാദ് നടത്തിയ ഈ നീക്കം യൂറോപ്പിലെ സുരക്ഷയ്ക്ക് നിർണായകമാണ്.
















