ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യക്ക് പുതിയ നായകനെ വേണ്ടിവരും. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ റെഗുലർ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഏകദിനത്തിൽ നിന്നും പുറത്തായതോടെയാണ് ബി.സി.സി.ഐ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചത്. പരിക്ക് കാരണം ഗില്ലിന് പരമ്പരയിൽ കളിക്കാനാവില്ലെന്ന് ഉറപ്പായി. വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് നേരത്തെ തന്നെ പുറത്തായതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി.
നിലവിൽ ടെസ്റ്റ് ടീമിനെ ഋഷഭ് പന്ത് ആണ് നയിക്കുന്നതെങ്കിലും, ഏകദിന ഫോർമാറ്റിൽ പരിചയസമ്പന്നനായ മറ്റൊരു നായകനെ ഉറപ്പിക്കാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി, സീനിയർ താരം കെ.എൽ രാഹുൽ ക്യാപ്റ്റൻസിയിൽ തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. നവംബർ 30-ന് റാഞ്ചിയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ മുൻ നായകന്മാരായ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ടീമിൽ തിരികെയെത്തുന്നുണ്ടെങ്കിലും, രാഹുൽ തന്നെയാകും ടീമിനെ നയിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
അങ്ങനെയാണെങ്കിൽ, ഏകദേശം രണ്ട് വർഷത്തിനു ശേഷം കെ.എൽ രാഹുലിന്റെ ക്യാപ്റ്റൻസിയിലേക്കുള്ള തിരിച്ചുവരവിനാവും ഈ പരമ്പര സാക്ഷ്യം വഹിക്കുന്നത്. 2023 ഡിസംബറിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു രാഹുൽ അവസാനമായി ടീമിനെ നയിച്ചത്. ടെസ്റ്റ് ടീം നായകനായി പന്തിനെ നിയമിച്ചെങ്കിലും, ഏകദിന ടീമിലേക്ക് നിലവിൽ താരത്തെ പരിഗണിച്ചിട്ടില്ല. പരിക്കിനെത്തുടർന്ന് നീണ്ട ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയകിലും സമീപകാലത്തായി ഏകദിന മത്സരങ്ങൾ അധികം കളിച്ചിട്ടില്ല എന്നത് ഇതിനൊരു കാരണമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഏകദിന മത്സരം മാത്രമാണ് താരം കളിച്ചത്.
ഏകദിന പരമ്പരയിലെ മറ്റു മത്സരങ്ങൾ ഡിസംബർ മൂന്നിന് റായ്പൂരിലും ഡിസംബർ ആറിന് വിശാഖപട്ടണത്തുമാണ് നടക്കുക. ഏകദിനം കഴിഞ്ഞു ആരംഭിക്കുന്ന ട്വന്റി20 മത്സരങ്ങളിലും ശുഭ്മാൻ ഗില്ലിന് കളിക്കാനാവില്ല. ഒന്നാം ടെസ്റ്റിനിടെ കഴുത്ത് വേദനയെ തുടർന്ന് പിൻവാങ്ങിയ ഗില്ലിന് വിദഗ്ദ്ധ ചികിത്സയും കൂടുതൽ വിശ്രമവും അനിവാര്യമാണ്.
















