തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുക്കി ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പുതിയ മൊഴി. കേസിലെ ഒന്നാം പ്രതിയായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് മുൻപരിചയം ഉണ്ടായിരുന്നുവെന്നാണ് പത്മകുമാർ മൊഴി നൽകിയിട്ടുള്ളത്. പൊട്ടിത്തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പത്മകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞു.
താൻ പരിചയപ്പെടുന്നതിന് മുൻപേ തന്നെ ഉണ്ണികൃഷ്ണപാേറ്റി ശബരിമലയിലുള്ള വ്യക്തിയാണെന്നും പത്മകുമാർ എസ്ഐടി സംഘത്തിന് മൊഴി നൽകി. തന്ത്രി കുടുംബത്തിലെ ആളെന്ന നിലയിലാണ് പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നതെന്നും, തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തോടെയാണ് അയാൾ സന്നിധാനത്ത് ശക്തനായതെന്നും മൊഴിയുണ്ട്. പത്മകുമാറിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ കടകംപള്ളി സുരേന്ദ്രനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
ശബരിമലയിൽ സ്പോൺസറാകാൻ ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും, ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂവെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു. മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിംഗ് വർക്കുകൾ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാർ വിശദീകരിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് എസ്ഐടി പത്മകുമാറിനെ ഇന്ന് വൈകിട്ട് കൊല്ലം കോടതിയിൽ ഹാജരാക്കും. ശബരിമലയിൽ നടന്നത് സ്വർണക്കവർച്ചയാണെന്ന് പത്മകുമാർ ഇതുവരെ സമ്മതിച്ചിട്ടില്ല. പുനരുദ്ധാരണ നടപടികളാണ് സന്നിധാനത്ത് നടന്നതെന്നാണ് പത്മകുമാറിന്റെ വാദം. സ്വർണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയല്ല ണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ ഉരുപ്പടികൾ കൊടുത്തുവിട്ടതെന്നുമാണ് പത്മകുമാർ പറയുന്നത്. സ്വർണപ്പാളിയും വാതിലും ഉൾപ്പെടെ കൊണ്ടുപോയത് തന്റെ മാത്രം തീരുമാനമല്ലെന്നും പത്മകുമാർ എസ്ഐടിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
















