യുവതി നൽകിയ ലൈംഗിക പീഡന പരാതിയെ തുടർന്ന് മാധ്യമങ്ങളിലൂടെ ഉയർന്ന ആരോപണങ്ങളിൽ പലതും ശരിവെച്ച് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് രാഹുൽ ഈ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖ തൻ്റേതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഇതിൽ സമ്മതിക്കുന്നുണ്ട്.
പരാതിക്കാരിയായ യുവതി വിവാഹിതയായിരുന്നു എന്ന് അറിയാമായിരുന്നു എന്നും, തുടർന്ന് അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നും രാഹുൽ സമ്മതിക്കുന്നുണ്ട്. യുവതി ഗർഭഛിദ്രത്തിന് വിധേയയായെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സ്ഥിരീകരിക്കുന്നുണ്ട്. ഇതുവരെ രാഹുൽ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലോ സമൂഹമാധ്യമങ്ങളിലോ തുറന്ന് സമ്മതിച്ചിരുന്നില്ല.
യുവതിയെ ഗർഭധാരണത്തിനും ഗർഭചിദ്രത്തിനും നിർബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. തന്നെ തകർക്കാൻ യുവതി റെക്കോഡ് ചെയ്തവയെന്ന് വാദിക്കാനായാണ് രാഹുലിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്.
വിവാഹിതയാണന്ന വിവരം മറച്ചു വെച്ചാണ് യുവതി രാഹുലുമായി ബന്ധമുണ്ടാക്കിയതെന്നായിരുന്നു രാഹുൽ അനുകൂലികളുടെ പ്രധാന വാദവും പൊളിഞ്ഞു. വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സമ്മതിക്കുന്നുണ്ട്.
അതേസമയം രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പാലക്കാടെത്തിയതെന്നാണ് സൂചന. തിങ്കളാഴ്ചയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
















