ശബരിമലയിൽ സന്നിധാനത്തും പമ്പയിലുമുള്ള കച്ചവട കേന്ദ്രങ്ങളിൽ തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന ശക്തമാക്കി. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷൽ സ്ക്വാഡാണ് പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയതിനു സന്നിധാനത്തെ മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് 13,000 രൂപ പിഴ ഈടാക്കി.
വൃത്തി കുറഞ്ഞ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വിപണനം ചെയ്യുക, മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ചു വിൽപ്പന നടത്തുക, നിർമാതാവിന്റെ വിലാസം, ഉൽപന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വിൽപന വില, തുടങ്ങിയവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, എംആർപിയെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായാണ് പരിശോധന.
അതേസമയം ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം. ഇന്നലെ കാര്യമായ തിരക്ക് സന്നിധാനത്ത് ഉണ്ടായിരുന്നില്ല. പമ്പയിലും നിലയ്ക്കിലും സ്ഥിതി ശാന്തമായിരുന്നു.
















