വിശ്വാസം ഒരു കണ്ണാടി പോലെയാണ് ഉടഞ്ഞാൽ പിന്നെ പഴയതുപോലെയാകില്ല. ഈ പഴമൊഴിക്ക് ആധാരമായ, ഹൃദയഭേദകമായ ഒരു സംഭവമാണ് 2019-ൽ കൊല്ലം ജില്ലയിൽ അരങ്ങേറിയത്. തന്റെ ഭാര്യയ്ക്കും മക്കൾക്കും നല്ല ജീവിതം നൽകാനും അവരെ പട്ടിണിയില്ലാതെ പോറ്റാനുമായി മനസ്സില്ലാമനസ്സോടെ കടൽ കടക്കുന്നവരാണ് ഓരോ പ്രവാസിയും.
സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം വേണ്ടെന്ന് വെച്ച്, ഉറ്റവരെയും ഉടയവരെയും വിട്ട് കുടുംബഭാരം തോളിലേറ്റിയാണ് ഓരോ വ്യക്തിയും പ്രവാസജീവിതം ആരംഭിക്കുന്നത്. ചുട്ടുപൊള്ളുന്ന വെയിലിൽ കഷ്ടപ്പെടുമ്പോഴും, തൻ്റെ ഭാര്യയും മക്കളും നാട്ടിൽ സുഖമായി ജീവിക്കുന്നുണ്ടാകുമെന്ന് മാത്രമാകും ആ പ്രവാസി ആശ്വസിക്കുക.
അങ്ങനെ, സ്വന്തം ഭാര്യയെയും മക്കളെയും നല്ലപോലെ നോക്കാനായി കടൽ കടന്ന ഒരു പാവം പ്രവാസിയുടെ കഥയാണിത്. ഭാര്യയെയും മക്കളെയും തനിച്ചാക്കി പോകാൻ മടിതോന്നിയ അയാൾ, തൻ്റെ ഉറ്റ സുഹൃത്തിനെ വിളിച്ച് വീട്ടിലെ കാര്യങ്ങൾ നോക്കണമെന്നും ഭാര്യയെയും കുഞ്ഞുങ്ങളെയും ശ്രദ്ധിക്കണമെന്നും പറഞ്ഞ് ഏൽപ്പിച്ചു. എന്നാൽ, താൻ അത്രമേൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത സുഹൃത്തും ഭാര്യയും തന്നെ ചതിക്കുമെന്ന് ആ പാവം മനസ്സിൽ പോലും കരുതിക്കാണില്ല.
അവിഹിത പ്രണയത്തിൻ്റെ വലയത്തിൽപ്പെട്ടപ്പോൾ, തൻ്റെ ആത്മാർത്ഥ സുഹൃത്തിനെ ചതിക്കരുതെന്നും ഭർത്താവിനോട് വിശ്വാസവഞ്ചന കാണിക്കരുതെന്നും അവർക്ക് തോന്നിയില്ല. ഒടുവിൽ, പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം പോലും ഓർക്കാതെ, കാമുകനെ നഷ്ടമാകുമെന്ന ഭയത്തിൽ അവൾ ആത്മഹത്യ ചെയ്തു. പ്രവാസിയായ ഭർത്താവിനെ തേടിയെത്തിയത്, ഒരേസമയം തൻ്റെ ഭാര്യയുടെയും ‘ആത്മാർത്ഥ സുഹൃത്തി’ന്റെയും മരണവാർത്തകളായിരുന്നു
കൊല്ലം ജില്ലയിലെ കൊട്ടാത്തലയിൽ 2019 ജൂലൈ മാസത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. 2019 ജൂലൈ 4-ന് കൊട്ടാത്തലയിലെ ഒരു വാടകവീടിന് മുന്നിൽ നിന്ന് കേട്ട നിലവിളിയാണ് സംഭവങ്ങളുടെ തുടക്കം. വീടിനുള്ളിൽ സ്മിത എന്ന യുവതി മരണപ്പെട്ടു കിടക്കുന്ന നിലയിലായിരുന്നു. പുലർച്ചെ സ്മിതയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഓടിയെത്തിയ സുഹൃത്തും ഭർത്താവുമാണ് മൃതദേഹം കണ്ടത്.
സ്വാഭാവിക മരണമെന്ന് കരുതി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടറുടെ പരിശോധനയിൽ സംശയം തോന്നി. കഴുത്തിൽ കണ്ട പാടുകളും മറ്റ് ലക്ഷണങ്ങളും കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടി. വിവരമറിഞ്ഞെത്തിയ പോലീസിന് സ്മിതയുടെ മക്കൾ നൽകിയ മൊഴിയായിരുന്നു കേസിൽ നിർണായകമായ വഴിത്തിരിവായത്. “തലേദിവസം രാത്രി വീട്ടിൽ “മാമൻ” വന്നിരുന്നുവെന്നും, അമ്മയും മാമനും തമ്മിൽ വലിയ വഴക്കുണ്ടായെന്നും” കുട്ടികൾ വെളിപ്പെടുത്തി.
കുട്ടികൾ പറഞ്ഞ ‘മാമൻ’ സനീഷ് ആയിരുന്നു. ഭർത്താവ് വിദേശത്തായിരുന്നപ്പോൾ സ്മിതയുടെ ആവശ്യങ്ങൾക്കായി എത്തിയിരുന്നത് ഇയാളാണ്. സ്മിത വീട്ടുടമയോട് പരിചയപ്പെടുത്തിയിരുന്നത് സ്വന്തം അനുജൻ എന്ന നിലയിലായിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇത് നുണയാണെന്ന് തെളിഞ്ഞു. സനീഷ് സ്മിതയുടെ സഹോദരനായിരുന്നില്ല, മറിച്ച് കാമുകനായിരുന്നു. പ്രവാസിയായ ഭർത്താവിന്റെ വിശ്വസ്ത സുഹൃത്തെന്ന വ്യാജേനയാണ് ഇയാൾ ആ കുടുംബത്തിൽ കടന്നുകയറിയത്.
സംഭവസ്ഥലത്തുനിന്ന് സനീഷ് മുങ്ങിയതാണെന്ന നിഗമനത്തിൽ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. എന്നാൽ മണിക്കൂറുകൾക്കകം മറ്റൊരു വാർത്ത പോലീസിനെ തേടിയെത്തി; കൊല്ലം കോളേജ് ജംഗ്ഷന് സമീപം റെയിൽവേ ട്രാക്കിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. അത് സ്മിതയുടെ കാമുകനായ സനീഷ് ആയിരുന്നു. ഇതോടെ ഇതൊരു കൊലപാതകവും പിന്നാലെ പ്രതിയുടെ ആത്മഹത്യയുമാണ് എന്ന നിഗമനത്തിലേക്ക് പോലീസ് ആദ്യഘട്ടത്തിൽ എത്തിച്ചേർന്നു.
എന്നാൽ, സ്മിതയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ കഥ വീണ്ടും വഴിമാറി. സ്മിതയുടെ മരണം കൊലപാതകമായിരുന്നില്ല, മറിച്ച് ആത്മഹത്യയായിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് ആ രാത്രിയിൽ സംഭവിച്ച യഥാർത്ഥ കാര്യങ്ങൾ ചുരുളഴിഞ്ഞത്. അടുത്ത ഞായറാഴ്ച സനീഷിന്റെ വിവാഹനിശ്ചയം നടക്കാനിരിക്കുകയായിരുന്നു. ഇത് സ്മിത ശക്തമായി എതിർത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ അന്ന് രാത്രി വലിയ തർക്കമുണ്ടായി.
വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് സനീഷ് തീർത്തുപറഞ്ഞതോടെ, മനോവിഷമത്തിലായ സ്മിത തൂങ്ങിമരിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ സനീഷ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഭയന്നുപോയ സനീഷ്, സ്മിതയുടെ സുഹൃത്തിനെ വിളിച്ചുവരുത്തിയ ശേഷം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. സ്മിതയുടെ മരണം കൊലപാതകമായി കണക്കാക്കുമെന്നും താൻ കുറ്റക്കാരനാകുമെന്നും ഭയന്ന സനീഷ് ഒടുവിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
രണ്ട് ജീവനുകൾ നഷ്ടപ്പെട്ട ഈ സംഭവത്തിൽ ബാക്കിയാകുന്നത്, പ്രവാസത്തിന്റെ ചൂടിൽ ഉരുകുമ്പോഴും കുടുംബത്തെ ഓർത്ത് സന്തോഷിച്ച ചതിക്കപ്പെട്ട ആ ഭർത്താവിന്റെ തീരാവേദന മാത്രമാണ്. ആത്മാർത്ഥ സുഹൃത്തെന്നും പ്രിയപ്പെട്ട ഭാര്യയെന്നും വിശ്വസിച്ച് ചേർത്തുപിടിച്ചവർ നൽകിയ മുറിവ് മരണത്തേക്കാൾ വേദനയുള്ളതാണ്. വിശ്വാസം ഒരു കണ്ണാടി പോലെയാണ്, ഉടഞ്ഞാൽ പിന്നെ പഴയതുപോലെയാകില്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദുരന്തം.
















