യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നില്ലെന്നും, മറിച്ച് സമാധാനത്തിന്‍റെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനോട് വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് പ്രധാനമന്ത്രി മോദി ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്. “ഇന്ത്യ നിഷ്പക്ഷരല്ല, ഇന്ത്യക്ക് ഒരു പക്ഷമുണ്ട്. സമാധാന ശ്രമത്തിനുള്ള എല്ലാ നീക്കത്തെയും ഞങ്ങൾ തോളോട് തോൾ ചേർന്ന് പിന്തുണക്കും,” പ്രധാനമന്ത്രി പറഞ്ഞു.
ഈ വർഷം ആദ്യം യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോടും ഇതേ നിലപാട് ഇന്ത്യ അറിയിച്ചിരുന്നു. “ഇത് സമാധാനത്തിന്‍റെ കാലഘട്ടമാണ്,” എന്ന് പറഞ്ഞ മോദി, റഷ്യൻ പ്രസിഡന്‍റ് പുടിനെ ഒരു ‘ദീർഘദർശിയായ നേതാവ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
നാല് വർഷമായി തുടരുന്ന യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നിരന്തരമായി ഇടപെടുന്നതിനിടെയാണ് പുടിൻ ഇന്ത്യ സന്ദർശിച്ചത്. 11 വർഷത്തിനിടെ 19-ാം തവണയാണ് മോദിയും പുടിനും കൂടിക്കാഴ്ച നടത്തുന്നത്.
റഷ്യയെ ‘സൗഹൃദരാഷ്ട്രം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, മാറിയ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിരിക്കേണ്ട വിശ്വാസ്യതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. “യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ നമ്മൾ നിരന്തരമായി ചർച്ചയിലായിരുന്നു. യഥാർഥ സുഹൃത്തായ നിങ്ങളും എല്ലാ വിവരങ്ങളും പങ്കുവെച്ചു. വിശ്വാസമാണ് വലിയ ശക്തിയെന്ന് ഞാൻ വിശ്വസിക്കുന്നു. സമാധാനത്തിന്‍റെ വഴിയിലാണ് രാജ്യക്ഷേമമുള്ളത്. നാം ഒരുമിച്ച് ആ വഴിയിൽ നീങ്ങും,” മോദി കൂട്ടിച്ചേർത്തു.
പുടിന്‍റെ ദീർഘദർശിത്വത്തിന് ഉദാഹരണമായി പ്രധാനമന്ത്രി മോദി ഒരു പഴയ ബന്ധം ഓർത്തെടുത്തു. 2001-ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയിക്കൊപ്പം റഷ്യ സന്ദർശിച്ചപ്പോൾ താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്ന് ഗുജറാത്തും റഷ്യയിലെ അസ്ത്രാഖൻ മേഖലയുമായി പെട്രോ കെമിക്കൽസ്, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയിൽ സഹകരിക്കാനുള്ള കരാറിൽ ഒപ്പിട്ടിരുന്ന കാര്യമാണ് മോദി അനുസ്മരിച്ചത്.
















