സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേകി നിർണായക മത്സരത്തിൽ ആന്ധ്രാപ്രദേശിനോട് ദയനീയ തോൽവി. ക്യാപ്റ്റൻ സഞ്ജു സാംസൺ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും, ബാറ്റിംഗ് നിരയുടെ കൂട്ടത്തകരച്ചയാണ് കേരളത്തിന് വിനയായത്. 120 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്ര വെറും 12 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു, കേരളത്തിനെതിരെ 7 വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും, ഓപ്പണറായി ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ അവസാനം വരെ പൊരുതി. 56 പന്തുകൾ നേരിട്ട സഞ്ജു പുറത്താകാതെ 73 റൺസെടുത്തു. എന്നാൽ, സഞ്ജുവിന് പുറമെ കേരള നിരയിൽ രണ്ടക്കം കടന്നത് എം ഡി നിധീഷ് (12 പന്തിൽ 13) മാത്രമാണ്.
രോഹൻ കുന്നുമ്മലിനെ (2) നാലാം ഓവറിൽ നഷ്ടമായതിന് പിന്നാലെ കേരളത്തിന്റെ ബാറ്റിംഗ് നിര തകർന്നു. മുഹമ്മദ് അസറുദ്ദീൻ (6), കൃഷ്ണ പ്രസാദ് (5), അബ്ദുൾ ബാസിത് (2), സൽമാൻ നിസാർ (5) തുടങ്ങിയ മുൻനിര താരങ്ങൾക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ആന്ധ്രയ്ക്കായി സത്യനാരായണ രാജുവും സൗരഭ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ആന്ധ്രയ്ക്ക് ഓപ്പണർമാരായ കെ എസ് ഭരതും അശ്വിൻ ഹെബ്ബാറും ചേർന്ന് മിന്നുന്ന തുടക്കമാണ് നൽകിയത്. കേരളത്തിന്റെ വിജയപ്രതീക്ഷകളെ തല്ലിക്കെടുത്തിക്കൊണ്ട് ഇരുവരും 7.1 ഓവറിൽ 71 റൺസ് അടിച്ചെടുത്തു. ഭരത് 28 പന്തിൽ 53 റൺസും, ഹെബ്ബാർ 20 പന്തിൽ 27 റൺസും നേടി ആന്ധ്രയുടെ വിജയം അനായാസമാക്കി.
ആദ്യം അശ്വിൻ ഹെബ്ബാറിനെ (27) ബിജു നാരായണൻ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ അർദ്ധസെഞ്ചുറി നേടിയ ശ്രീകർ ഭരതിനെയും (53) വിഘ്നേഷ് പുത്തൂർ വിക്കറ്റിന് മുന്നിൽ കുടുക്കി കേരളത്തിന് ഇരട്ട പ്രഹരം നൽകി. എന്നാൽ, ഈ വിക്കറ്റുകൾ കേരളത്തിന് പൊരുതാനുള്ള സ്കോർ നൽകിയില്ല. വിജയത്തിനരികിൽ പൈല അവിനാശിനെ (12 പന്തിൽ 20) അബ്ദുൾ ബാസിത് മടക്കിയെങ്കിലും, ഷെയ്ഖ് റഷീദും ക്യാപ്റ്റൻ റിക്കി ഭൂയിയും പുറത്താകാതെ നിന്ന് ആന്ധ്രയുടെ വിജയം പൂർത്തിയാക്കി. കേരളത്തിനായി ബിജു നാരായണൻ, വിഘ്നേഷ് പുത്തൂർ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
- സ്കോർ നില
കേരളം: 20 ഓവറിൽ 119/7
ആന്ധ്ര: 12 ഓവറിൽ 123/3 (7 വിക്കറ്റിന് വിജയിച്ചു)
ഈ തോൽവിയോടെ ടൂർണമെന്റിൽ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കാര്യമായ വെല്ലുവിളിയാണ് നേരിട്ടിരിക്കുന്നത്
















