ദേശീയഗീതമായ വന്ദേമാതരം സംബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ ഡിഎംകെ എംപി എ. രാജ, ഗീതത്തിനും അതിന്റെ രചയിതാവായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതികൾക്കും മതപരമായ അർത്ഥങ്ങളുണ്ടെന്ന് ചരിത്രപരമായ തെളിവുകൾ ഉദ്ധരിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവനകളെ ചോദ്യം ചെയ്തു.
പ്രധാനമന്ത്രിക്ക് പ്രീണനം എന്ന വാക്ക് വളരെ ഇഷ്ടമാണെന്ന് പറഞ്ഞ രാജ, വന്ദേമാതരത്തിന്റെ കാര്യത്തിൽ എന്ത് തരം പ്രീണനമാണ് നടന്നതെന്ന് ചോദിച്ചു.
വന്ദേമാതരം ദേശീയഗീതമായി പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും, വിഗ്രഹാരാധനയുടെയും മതപരമായ വൈരാഗ്യത്തിന്റെയും പേരിൽ ഇത് കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ഗീതം മുറിച്ചുമാറ്റിയതാണ് വിഭജനത്തിന് വിത്ത് പാകിയതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ രാജ ശക്തമായി എതിർത്തു. “വന്ദേമാതരം ആരാണ് വെട്ടിമുറിച്ചത്? നിങ്ങളുടെ പൂർവികരാണ് വെട്ടിമുറി നടത്തിയത്, മുസ്ലീങ്ങളല്ല,” അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ നിലപാട് മാറ്റത്തെ രാജ ഓർമ്മിപ്പിച്ചു. 1915-ൽ ഗാന്ധിജി ഈ ഗീതത്തെ പ്രശംസിച്ചിരുന്നുവെങ്കിലും, 1940-ൽ മുസ്ലീങ്ങളെ വേദനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അത് പാടുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1915-നും 1940-നും ഇടയിൽ എന്താണ് സംഭവിച്ചതെന്നും രാജ ചോദിച്ചു.
ഈ ഗീതത്തിന്റെ ഏറ്റവും വലിയ വക്താക്കളും, അതിനെ ദേശീയഗീത പദവിയിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചവരും അനീശീലൻ സമിതി ആയിരുന്നെന്ന് രാജ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷുകാർ പിടിച്ചെടുത്ത രേഖകൾ പ്രകാരം, ഈ സമിതിയിൽ മുസ്ലീങ്ങളെ അനുവദിച്ചിരുന്നില്ല. അംഗത്വം എടുക്കുന്ന സമയത്ത് അംഗങ്ങൾ എടുക്കുന്ന പ്രതിജ്ഞകൾ ഹിന്ദുക്കൾക്ക് പവിത്രമാണ്, മുസ്ലീങ്ങൾക്ക് പവിത്രമല്ല എന്നാണ് സമിതി പറഞ്ഞിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു
വന്ദേമാതരം മതപരമാണെന്ന് അനുമാനിക്കാൻ കാരണങ്ങളുണ്ടെന്ന് സ്ഥാപിക്കാൻ രാജ ചരിത്രപരമായ സംഭവങ്ങൾ ഉദ്ധരിച്ചു. 1905-നും 1908-നും ഇടയിൽ, ബംഗാളിലെ പള്ളികളിൽ പ്രാർത്ഥന നടക്കുന്ന സമയത്ത് അതുവഴി കടന്നുപോകുന്ന ഹിന്ദു ഘോഷയാത്രകളിൽ വന്ദേമാതരം ചൊല്ലുന്നത് ശത്രുത സൃഷ്ടിച്ചിരുന്നുവെന്ന് അന്നത്തെ ആഭ്യന്തര വകുപ്പ് ശ്രദ്ധിച്ചിരുന്നു.
1907-ൽ, മുസ്ലീങ്ങൾ വന്ദേമാതരം ആലപിക്കരുതെന്നും സ്വദേശി പ്രസ്ഥാനത്തിൽ ചേരരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. വന്ദേമാതരം എന്തുകൊണ്ട് വർഗീയ സംഘർഷത്തിന് കാരണമാകുന്നു എന്ന് അന്ന് ഹൗസ് ഓഫ് കോമൺസ് ചർച്ച ചെയ്തിരുന്നു. “തെറ്റ് ഗീതത്തിന്റെ അല്ല, അത് ഹിന്ദുക്കൾക്ക് മാത്രമുള്ളതാണ് എന്ന അവരുടെ അഭിപ്രായമാണ് വിഭജനത്തിന് തുടക്കമിട്ടത്,” രാജ ചൂണ്ടിക്കാട്ടി.
വന്ദേമാതരം, അതിലെ ചില ഖണ്ഡികകളെങ്കിലും ബ്രിട്ടീഷുകാർക്ക് മാത്രമല്ല മുസ്ലീങ്ങൾക്കും എതിരാണെന്ന നിഗമനത്തിൽ എത്താൻ കാരണങ്ങളുണ്ട്. ചരിത്രകാരനായ ആർ.സി. മജുംദാർ പറഞ്ഞത് ശരിയാണെന്നും രാജ കൂട്ടിച്ചേർത്തു: “ബങ്കിം ചന്ദ്ര ദേശസ്നേഹത്തെ മതമായും മതത്തെ ദേശസ്നേഹമായും മാറ്റി.”
















