ദേശീയ ഗാനമായ ‘വന്ദേമാതര’ത്തെ സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമായി മാറ്റിയത് കോൺഗ്രസാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ പ്രസ്താവിച്ചു. വന്ദേമാതരം ആലപിക്കുന്ന പാരമ്പര്യം പാർലമെൻറ് സമ്മേളനങ്ങളിൽ ആരംഭിച്ചത് കോൺഗ്രസാണെന്നും, ഭരണകക്ഷി ബെഞ്ചിനെ നോക്കി ‘നിങ്ങളാണോ അത് ചെയ്തത്?’ എന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അപമാനിക്കാൻ ലഭിക്കുന്ന ഒരു അവസരവും നഷ്ടപ്പെടുത്തുന്നില്ലെന്ന് ഖാർഗെ ആരോപിച്ചു. നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ‘വന്ദേമാതര’ത്തിലെ പ്രധാന ഭാഗങ്ങൾ നീക്കം ചെയ്തതായി പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്.
ദേശീയ പരിപാടികളിൽ ‘വന്ദേമാതര’ത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമേ ആലപിക്കാവൂ എന്ന് ശുപാർശ ചെയ്യുന്ന പ്രമേയം 1937-ൽ കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന പാസാക്കിയതായി ഖാർഗെ വിശദീകരിച്ചു. ഈ പ്രമേയം പാസാക്കിയ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി, മൗലാന അബ്ദുൽ കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ പ്രമുഖ അംഗങ്ങൾ ഉണ്ടായിരുന്നു.
”നെഹ്റു ഒറ്റക്കല്ലായിരുന്നിട്ടും എന്തിനാണ് നിങ്ങൾ അദ്ദേഹത്തെ മാത്രം ലക്ഷ്യമിടുന്നത്? നെഹ്റുവിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചാൽ അത് അസാധ്യമാണ്,” ഖാർഗെ കൂട്ടിച്ചേർത്തു.
’വന്ദേമാതര’ത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് സർക്കാർ നേതൃത്വം നൽകുന്നത് ബംഗാൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ഖാർഗെ ആരോപിച്ചു. സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസിന്റെ പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. “1921-ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരായ സ്വാതന്ത്ര്യ സമര സേനാനികൾ ‘വന്ദേമാതരം’ ആലപിച്ചാണ് ജയിലിലേക്ക് പോയത്,” അദ്ദേഹം പറഞ്ഞു.”
നിങ്ങൾ അന്ന് എന്താണ് ചെയ്തത്? നിങ്ങൾ ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു,” എന്ന് ഭരണകക്ഷിയെ ലക്ഷ്യമിട്ട് ഖാർഗെ ചോദിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തിനാണ് ജവഹർലാൽ നെഹ്റുവിനെ മാത്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി.
















