തമിഴക വെട്രി കഴകം (ടിവികെ) തിരഞ്ഞെടുപ്പ് സഖ്യചർച്ചകൾ സജീവമാക്കാൻ നീക്കം തുടങ്ങി. പാർട്ടി അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്ന ഏത് കക്ഷിയുമായും സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് പാർട്ടി നേതൃയോഗം തീരുമാനിച്ചു. സഖ്യചർച്ചകൾക്കായി പുതിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, മുന്നണി സംബന്ധിച്ചുള്ള അന്തിമ തീരുമാനം വിജയ്‌യുടെതായിരിക്കും. പനയൂരിൽ നടന്ന ടിവികെ ജില്ലാ അധ്യക്ഷന്മാരുടെ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്.
സഖ്യനീക്കങ്ങൾക്കൊപ്പം വിജയ്‌യുടെ സംസ്ഥാന പര്യടനവും സജീവമായി തുടരും. ഇതിന്റെ ഭാഗമായി മാർച്ച് 16-ന് ഈറോഡിൽ ഒരു പൊതുയോഗം നടത്താനാണ് ടിവികെയുടെ അടുത്ത നീക്കം. ആദ്യം അപേക്ഷ നൽകിയിരുന്ന സ്ഥലത്തിന് പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് മറ്റൊരിടം കണ്ടെത്തി അറിയിക്കാൻ നിർദേശം ലഭിക്കുകയായിരുന്നു. അതനുസരിച്ച് പുതിയ സ്ഥലം കണ്ടെത്തി പാർട്ടി അധികൃതർ വീണ്ടും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടിയായി, 27 വർഷത്തോളം വിജയ്‌യുടെ പിആർഒ ആയി പ്രവർത്തിച്ച പി.ടി. സെൽവകുമാർ ഡിഎംകെയിൽ ചേർന്നു. വിജയ്‌യുടെ ഏകാധിപത്യമാണ് ടിവികെയിൽ നടക്കുന്നതെന്നും, പിതാവായ എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നും സെൽവകുമാർ ആരോപിച്ചു. ഈ പ്രമുഖന്റെ കൂറുമാറ്റം ടിവികെയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടയിലെ ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
















