പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി വിയോജിപ്പ് തുടരുന്ന സാഹചര്യത്തിൽ, ലോക്‌സഭാ എം.പിമാർക്കായുള്ള പാർട്ടി യോഗത്തിൽ നിന്ന് ശശി തരൂർ എം.പി. തുടർച്ചയായി മൂന്നാം തവണയും വിട്ടുനിന്നു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ പ്രകടനം വിലയിരുത്തുന്നതിനും ബി.ജെ.പി.ക്കെതിരായ തുടർ ആക്രമണങ്ങൾ ചർച്ച ചെയ്യുന്നതിനുമായി രാഹുൽ ഗാന്ധിയാണ് ഇന്ന് രാവിലെ കോൺഗ്രസിന്റെ 99 എം.പിമാരെ യോഗത്തിലേക്ക് ക്ഷണിച്ചത്.
നവംബർ 18, 30 തീയതികളിൽ സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പങ്കെടുത്ത യോഗങ്ങളിൽ നിന്നും തരൂർ വിട്ടുനിന്നിരുന്നു. ഈ യോഗങ്ങൾക്ക് ഒരു ദിവസം മുൻപാണ് പ്രധാനമന്ത്രി പങ്കെടുത്ത ഒരു സ്വകാര്യ പരിപാടിയിൽ തരൂർ പങ്കെടുക്കുകയും പ്രസംഗത്തെ പ്രശംസിക്കുകയും ചെയ്തത്. ഈ നടപടിയാണ് പാർട്ടി നേതൃത്വവുമായി അദ്ദേഹത്തെ കടുത്ത വിയോജിപ്പിലേക്ക് എത്തിച്ചതും വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയതും.
ഇന്നത്തെ യോഗത്തിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണം തരൂർ തന്നെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. കൊൽക്കത്തയിൽ തൻ്റെ ദീർഘകാല സഹായിയായ ജോൺ കോശിയുടെ വിവാഹത്തിലും സഹോദരി സ്മിത തരൂരിന്റെ ജന്മദിനാഘോഷങ്ങളിലും പങ്കെടുക്കുന്നതിനാലാണ് യോഗത്തിൽ എത്താൻ സാധിക്കാത്തതെന്നാണ് അദ്ദേഹം അറിയിച്ചത്. ഡിസംബർ 19-ന് ശീതകാല സമ്മേളനം അവസാനിക്കാനിരിക്കെയാണ് എം.പിമാരുടെ നിർണായക യോഗം നടന്നത്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയാണ് ഇന്ന് രാവിലെ നടന്ന യോഗത്തിന് നേതൃത്വം നൽകിയത്. ബി.ജെ.പി.ക്കെതിരെ രാഹുലും പ്രിയങ്കാ ഗാന്ധിയും നടത്തിയ ശക്തമായ ആക്രമണങ്ങൾ അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കളെ അസ്വസ്ഥരാക്കിയതായി യോഗത്തിൽ വിലയിരുത്തി. ശീതകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുക എന്നതായിരുന്നു യോഗത്തിൻ്റെ പ്രധാന ലക്ഷ്യം.
















