കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചു. ഒന്നാം പ്രതി പെരുമ്പാവൂർ സ്വദേശി സുനിൽ എൻ.എസ്. എന്ന പൾസർ സുനി ഉൾപ്പെടെയുള്ള ആറുപേർക്ക് ജസ്റ്റിസ് ഹണി എം വർഗീസ് 20 വർഷം കഠിന തടവും 50,000 രൂപ വീതം പിഴയുമാണ് ശിക്ഷയായി വിധിച്ചത്.
പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്താനുള്ള ബലപ്രയോഗം, സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ക്രിമിനൽ ബലപ്രയോഗം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ തെളിയിക്കപ്പെട്ടിരുന്നു. ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും കോടതി ശരിവെച്ചു. ഈ കുറ്റങ്ങൾക്കെല്ലാം ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന സാഹചര്യമുണ്ടായിരുന്നു.
ശിക്ഷിക്കപ്പെട്ട ആറ് പ്രതികൾ ഇവരാണ്: ഒന്നാം പ്രതി പൾസർ സുനി (സുനിൽ എൻ.എസ്.), രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം എന്ന വടിവാൾ സലിം, ആറാം പ്രതി പ്രദീപ്. വിധി പ്രസ്താവിക്കുന്നതിന് മുൻപ് ശിക്ഷ സംബന്ധിച്ച് പ്രതികൾക്ക് പറയാനുള്ളത് കോടതി കേട്ടിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ പ്രതിഭാഗം വാദങ്ങൾ കേട്ട ശേഷമാണ് ശിക്ഷാ പ്രഖ്യാപനം നടത്തിയത്.
വിചാരണ കാലയളവിൽ പ്രതികൾ അനുഭവിച്ച തടവ് ശിക്ഷാകാലാവധിയിൽ കണക്കാക്കും. പ്രധാന പ്രതികളായ പൾസർ സുനിയും മാർട്ടിൻ ആന്റണിയും ഏഴുവർഷം വീതവും, മണികണ്ഠനും വിജീഷും മൂന്നര വർഷം വീതവും, വടിവാൾ സലിമും പ്രദീപും രണ്ടുവർഷം വീതവുമാണ് ഇതിനോടകം ജയിൽവാസം അനുഭവിച്ചത്. ഈ കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
















