2012 ൽ മോഹൻലാൽ നായകനായ ‘കർമ്മയോദ്ധ’ എന്ന സിനിമയുടെ തിരക്കഥയെച്ചൊല്ലിയുള്ള നിയമതർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് കനത്ത തിരിച്ചടി. ചിത്രത്തിന്റെ യഥാർത്ഥ തിരക്കഥ പുതുപ്പള്ളി സ്വദേശിയായ തിരക്കഥാകൃത്ത് റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഴ്‌സ്യൽ കോടതി കണ്ടെത്തി. 13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നിർണ്ണായകമായ ഈ വിധി.
റെജി മാത്യുവിന് നഷ്ടപരിഹാരമായി 30 ലക്ഷം രൂപയും സിനിമയുടെ പൂർണ്ണ പകർപ്പവകാശവും നൽകണമെന്നും കോടതി ഉത്തരവിട്ടു. തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചതെന്നായിരുന്നു റെജി മാത്യുവിന്റെ പരാതി. കോട്ടയം കൊമേഴ്‌സ്യൽ കോടതി ജഡ്ജി മനീഷ് ഡി.എ.യാണ് വിധി പ്രസ്താവിച്ചത്.
സിനിമയുടെ റിലീസിന് ഒരു മാസം മുമ്പാണ് റിലീസ് തടയണമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചത്. അന്ന് അഞ്ചുലക്ഷം രൂപ കെട്ടിവെച്ച ശേഷം, കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തർക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാൻ കോടതി അനുവദിച്ചു. എന്നാൽ, സിനിമ പുറത്തിറങ്ങിയപ്പോൾ തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേരാണ് ഉൾപ്പെടുത്തിയത്.
ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു വീണ്ടും നിയമനടപടിക്ക് ഒരുങ്ങിയത്. തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഈ കേസിലാണ് ഇപ്പോൾ അനുകൂല വിധി വന്നിരിക്കുന്നത്.
മേജർ രവി ഒന്നാം പ്രതിയായ കേസിൽ, നിർമ്മാതാവ് ഹനീഫ് മുഹമ്മദ്, ഷാജി എസ്.വി, സുമേഷ്, റോബിൻ എന്നിവരും പ്രതികളായിരുന്നു. സിനിമയുടെ കഥ തന്റേതാണെന്ന് മേജർ രവി കോടതിയിൽ വാദിച്ചു. പല എഴുത്തുകാരുമായി ചർച്ച ചെയ്ത കൂട്ടത്തിൽ റെജി മാത്യുവിനോടും കഥ പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോട്ടയം കൊമേഴ്‌സ്യൽ കോടതി റെജി മാത്യുവിന് അനുകൂലമായി വിധി പ്രസ്താവിച്ചത്.
















