ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്ന ഈ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംഷൻ സന്ദർശിച്ചു. ഇന്ന് രാവിലെ നടന്ന ക്രിസ്മസ് പ്രാർത്ഥനാ ചടങ്ങുകളിലും കുർബാനയിലും പ്രധാനമന്ത്രി പങ്കെടുത്തു. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ശ്രദ്ധേയമായി.
ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംഷൻ. ചടങ്ങിൽ പ്രത്യേക പ്രാർത്ഥനകൾ, കരോൾ ഗാനങ്ങൾ, സ്തുതിഗീതങ്ങൾ എന്നിവയുണ്ടായിരുന്നു. ഡൽഹി ബിഷപ്പ് ഡോ. പോൾ സ്വരൂപ് പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി എക്സിലൂടെ രാജ്യത്തിന് ക്രിസ്മസ് ആശംസകൾ നേർന്നു. “സമാധാനത്തിന്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും ആഘോഷമായ ക്രിസ്മസ് എല്ലാവർക്കും സന്തോഷം നൽകട്ടെ. യേശുക്രിസ്തുവിന്റെ വചനങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം വർദ്ധിപ്പിക്കട്ടെ,” പ്രധാനമന്ത്രി കുറിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പള്ളിക്ക് മുന്നിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയത് കാരണം, രാവിലെ മുതൽ വിശ്വാസികൾക്ക് പള്ളിയിലേക്ക് പ്രവേശിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിഐപി സന്ദർശനത്തിന്റെ പേരിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചില വിശ്വാസികൾ പള്ളിയുടെ മുന്നിൽ പ്രതിഷേധിച്ചു.
പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായിട്ടാണെന്നും, ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ പിന്നീട് പ്രതികരിച്ചു.
















