ഇന്തോ-ചൈന അതിർത്തിയിൽ (LAC) കിഴക്കൻ ലഡാക്കിന് പുറമെ അരുണാചൽ പ്രദേശും ഒരു പുതിയ സംഘർഷ മേഖലയായി ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ) റിപ്പോർട്ട്. യുഎസ് കോൺഗ്രസിന് സമർപ്പിച്ച ഈ റിപ്പോർട്ടിൽ ചൈന അരുണാചൽ പ്രദേശിന്മേൽ ശക്തമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതായി എടുത്തുപറയുന്നു. ഇത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയിലെ നിലവിലെ ശാന്തതയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ട്.
ചൈനയുടെ ‘ഗ്രേറ്റ് റജുവനേഷൻ പ്രോഗ്രാമിന്റെ’ (Great Rejuvenation Program) ഭാഗമായാണ് അരുണാചൽ പ്രദേശിനെ തായ്‌വാൻ, ദക്ഷിണ ചൈന കടലിലെ പ്രദേശങ്ങൾ എന്നിവയോടൊപ്പം തങ്ങളുടെ ഭൂപ്രദേശമായി അവർ കണക്കാക്കുന്നത്. 2049 ലക്ഷ്യമാക്കിയുള്ള ഈ പദ്ധതി, ആഗോളതലത്തിൽ പ്രവർത്തിക്കാനും പോരാടാനും വിജയിക്കാനും കഴിവുള്ള ഒരു ലോകോത്തര സൈനിക ശക്തിയായി ചൈനയെ മാറ്റുന്നതിനും ലക്ഷ്യമിടുന്നു. ഈ തന്ത്രപരമായ ലക്ഷ്യങ്ങൾ സാധൂകരിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ഇത്തരം അതിർത്തി തർക്കങ്ങൾ.
അടുത്തിടെ അരുണാചൽ പ്രദേശിനെ ചൊല്ലിയുള്ള ചൈനയുടെ കർശനമായ നിലപാട് വ്യക്തമാക്കുന്ന ഒരു സംഭവം വലിയ ചർച്ചയായിരുന്നു. ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇന്ത്യൻ പൗരയായ പ്രേമ തോങ്ഡോക്കിനെ ചൈനയിലെ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവെച്ചു. ഇന്ത്യൻ പാസ്പോർട്ടിൽ ജനനസ്ഥലം ‘അരുണാചൽ പ്രദേശ്’ എന്ന് രേഖപ്പെടുത്തിയതായിരുന്നു ഇതിന് കാരണം. ഉദ്യോഗസ്ഥർ അവരുടെ പാസ്പോർട്ട് അസാധുവാണെന്ന് വാദിക്കുകയും, അരുണാചൽ ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടതായും പ്രേമ ആരോപിച്ചു. ഒടുവിൽ ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിലാണ് യുവതിക്ക് മോചനം ലഭിച്ചത്.
അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യയുടെ നിലപാടിനെ തള്ളിക്കളഞ്ഞുകൊണ്ട് ചൈന ഈ പ്രദേശത്തെ ‘ദക്ഷിണ ടിബറ്റ്’ അഥവാ ‘സാംന്നാൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. 1914-ൽ ബ്രിട്ടീഷുകാർ വരച്ച മക്മോഹൻ രേഖ (McMahon Line) ചൈന അംഗീകരിക്കുന്നില്ല. അന്ന് ബ്രിട്ടനും സ്വതന്ത്രമായിരുന്ന ടിബറ്റും അംഗീകരിച്ചിരുന്ന അതിർത്തി നിർണയമാണ് ചൈന ചോദ്യം ചെയ്യുന്നത്. തവാങ് ഉൾപ്പെടുന്ന മുഴുവൻ അരുണാചൽ പ്രദേശിനും ചൈന വലിയ പ്രാധാന്യം നൽകുന്നു. നേരത്തെ തവാങിൽ മാത്രമായിരുന്ന ചൈനയുടെ അവകാശവാദം പിന്നീട് സംസ്ഥാനം മുഴുവനും വ്യാപിക്കുകയും, ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഇടയ്ക്കിടെ അരുണാചലിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകി പട്ടിക പുറത്തിറക്കുകയും ചെയ്തിരുന്നു.
കിഴക്കൻ ലഡാക്കിലെ സംഭവവികാസങ്ങളെക്കുറിച്ച് യുഎസ് നേരത്തെ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും, അരുണാചൽ വിഷയത്തിൽ നിശബ്ദത പാലിച്ചിരുന്നു. എന്നാൽ നിലവിലെ റിപ്പോർട്ട് പുറത്തുവന്നതോടെ, അരുണാചൽ വിഷയത്തിൽ ഇന്ത്യക്കെതിരെ ചൈന നടത്തുന്ന ഭീഷണിപ്പെടുത്തുന്നതും തന്ത്രപരവുമായ നീക്കങ്ങളെക്കുറിച്ച് യുഎസിന് വ്യക്തമായ ധാരണയുണ്ടെന്ന് മനസ്സിലാക്കാം. ഇത് ഈ അതിർത്തി തർക്കത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മുൻ നയതന്ത്രജ്ഞൻ മഹേഷ് സച്ചിദേവ് എൻഐയോട് (ANI) സംസാരിക്കവെ ഇക്കാര്യം ചൂണ്ടിക്കാട്ടി.
















