സി.കെ. ജാനുവിൻ്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി.) യു.ഡി.എഫ് മുന്നണിയുടെ ഭാഗമാക്കാനുള്ള തീരുമാനത്തെ മുതിർന്ന ആദിവാസി-ദളിത് ആക്ടിവിസ്റ്റ് എം. ഗീതാനന്ദൻ സ്വാഗതം ചെയ്തു. കേരളത്തിൽ അരനൂറ്റാണ്ടായി മാറിമാറി അധികാരത്തിൽ വരുന്ന മുന്നണികൾ ബോധപൂർവ്വം മാറ്റിനിർത്തിയ വിഭാഗമാണ് ദളിത്-ആദിവാസികളെന്നും, ഈ സമീപനത്തിന് അന്ത്യം കുറിക്കുന്നതിൻ്റെ സൂചനയാണ് ജാനുവിൻ്റെ മുന്നണി പ്രവേശനമെന്നും അദ്ദേഹം വിലയിരുത്തി.
കല്ലറ സുകുമാരൻ സാറിനെപ്പോലുള്ള സമുദായ നേതാക്കൾക്ക് വരെ മുന്നണിയിൽ ഇടം ലഭിച്ചിരുന്നില്ല. 2004-ൽ ജാനു യു.ഡി.എഫ് പ്രവേശനത്തിന് ശ്രമിച്ചെങ്കിലും മുന്നണിയിലെ ഒരു വിഭാഗം എതിർത്തതിനെ തുടർന്ന് അന്ന് നടന്നില്ല. ജാതി പരിഗണനയില്ലാതെ ജനപിന്തുണയുള്ള സി.കെ. ജാനുവിനെ അവഗണിച്ച മുന്നണി ഇപ്പോൾ രാഷ്ട്രീയ പ്രബുദ്ധതയുള്ള ദളിത്-ആദിവാസി ബഹുജൻ വിഭാഗങ്ങൾ ജനാധിപത്യ പ്രക്രിയയിൽ ഗണ്യമായ പങ്കുവഹിക്കുന്നു എന്ന തിരിച്ചറിവിലാണ് ഉൾക്കൊള്ളാൻ തീരുമാനിച്ചതെന്നും ഗീതാനന്ദൻ ചൂണ്ടിക്കാട്ടി.
ജാനു യു.ഡി.എഫ് തിരഞ്ഞെടുക്കുന്നതിന് കാരണമായി പറയുന്ന ന്യായവാദങ്ങൾ ശരിവെക്കുന്നതാണ് ഗീതാനന്ദൻ്റെ നിരീക്ഷണം. ദളിത്-ആദിവാസി വിഭാഗങ്ങളെ വിഭവവും സമ്പത്തും ആർജ്ജിക്കുന്നതിൽ നിന്നും സ്വതന്ത്രമായി സംഘടിക്കുന്നതിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ മുന്നണിയും എക്കാലവും തടഞ്ഞുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ഭൂപരിഷ്കരണ നിയമത്തിലൂടെ ദളിതരെ വഞ്ചിക്കുകയും, അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാനുള്ള നിയമം റദ്ദാക്കി കുടിയേറ്റക്കാർക്ക് അവകാശം നൽകുകയും ചെയ്തത് ഇടതുപക്ഷ നിലപാടായിരുന്നു. ഈ കാരണങ്ങൾ സി.കെ. ജാനു ഉൾപ്പെടെയുള്ള പുതിയ നേതൃത്വങ്ങൾ ഇടതുപക്ഷ വിരുദ്ധരാകുന്നതിന് കാരണമായി. 2000-2001 കാലഘട്ടത്തിൽ ആദിവാസികൾ പുതിയ പ്രസ്ഥാനം തുടങ്ങിയപ്പോൾ പ്രതിപക്ഷത്തായിരുന്നിട്ടും ഇടതുപക്ഷം സമരത്തിന് എതിരായിരുന്നു. ഗോത്രമഹാസഭയെ തകർക്കാൻ എ.കെ.എസ്, പി.കെ.എസ് തുടങ്ങിയ ജാതി ഗ്രൂപ്പുകൾക്ക് വിപ്ലവ പാർട്ടിക്കാർ രൂപം നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദിവാസി പ്രശ്നങ്ങളിൽ എ.കെ. ആൻ്റണി സർക്കാരിൻ്റെ കാലത്ത് യു.ഡി.എഫ് നേതൃത്വം സ്വീകരിച്ച ക്രിയാത്മക നിലപാടുകൾ ഗീതാനന്ദൻ എടുത്തുപറയുന്നുണ്ട്. പ്രക്ഷോഭകാരികളായ ആദിവാസികളെ ഒരു നേതൃത്വമായി അംഗീകരിക്കുകയും ഉഭയകക്ഷി കരാർ ഉണ്ടാക്കുകയും ചെയ്തത് യു.ഡി.എഫ് ആയിരുന്നു. മുത്തങ്ങ സമരത്തെ അടിച്ചമർത്തിയെങ്കിലും, അന്ന് രൂപം നൽകിയ ആദിവാസി പുനരധിവാസ മിഷൻ വഴി ഏറ്റെടുത്ത ഭൂമി മാത്രമാണ് പിന്നീട് ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോഴും നൽകിയിട്ടുള്ളത്.
വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ സർക്കാരുകൾ അരനൂറ്റാണ്ടോളം ഭരണം നടത്തിയിട്ടും ആദിവാസികൾക്ക് നൽകാൻ ഒരിഞ്ച് ഭൂമി പോലും ഏറ്റെടുത്തിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. 7000 ഏക്കർ ആറളം ഫാമും 19000 ഏക്കർ നിക്ഷിപ്ത വനഭൂമിയും മറ്റും ആദിവാസികൾക്ക് പതിച്ചു നൽകാൻ സാധിച്ചത് യു.ഡി.എഫ് ഭരണകാലത്തായിരുന്നു. മുത്തങ്ങ വെടിവെപ്പിന് ശേഷവും ചർച്ചകൾക്ക് സാധ്യതയുണ്ടായിരുന്നുവെന്നും, യു.ഡി.എഫ് ഭരണത്തിൽ ലഭിക്കുന്ന ‘അഡ്വക്കസി’ സാധ്യതകളാണ് സി.കെ. ജാനുവിനെ വീണ്ടും മുന്നണിയിൽ പ്രതീക്ഷയർപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സി.കെ. ജാനുവിൻ്റെ മുൻകാല രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും ഗീതാനന്ദൻ ആശങ്ക പങ്കുവെച്ചു. 2016-ൽ സംഘപരിവാർ കൂടാരത്തിൽ പോയ ജാനുവിൻ്റെ തെറ്റായ തീരുമാനം കേരളത്തിലെ ദുർബലരായ ഗോത്രവർഗ്ഗക്കാരെ അനാഥമാക്കി. പണിയർ, അടിയ, കാട്ടുനായ്ക്ക തുടങ്ങിയവർക്ക് ശബ്ദം നൽകിയ ഗോത്രമഹാസഭയിലെ മനുഷ്യരെ അവർ പെരുവഴിയിൽ ഉപേക്ഷിച്ചു. അതിനെ തിരിച്ചുപിടിക്കാനുള്ള മതിയായ ഉപാധിയല്ല ഇപ്പോൾ ജാനു രൂപം നൽകിയിരിക്കുന്ന ജെ.ആർ.പി. എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
നിലവിൽ ചാരിറ്റി പ്രവർത്തനം നടത്താനുള്ള ഒരു രജിസ്റ്റേഡ് സൊസൈറ്റി മാത്രമാണ് സി.കെ. ജാനു കൊണ്ടുനടക്കുന്ന ‘ഗോത്ര മഹാസഭ’. സംഘപരിവാർ ബന്ധം ഉപേക്ഷിക്കുമ്പോൾ തന്നെ, ആദിവാസി-ദളിത് വിഭാഗങ്ങൾക്കിടയിൽ അടിത്തറ ഉണ്ടാക്കാനും രാഷ്ട്രീയ മുന്നണിയിൽ ഒരു ശബ്ദമാകാനും എന്ത് പദ്ധതിയാണ് ഉള്ളതെന്ന് സി.കെ. ജാനുവും കൂട്ടരും ആലോചിച്ചു തുടങ്ങണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സമ്മർദ്ദ ശക്തിയാകാൻ പുറത്ത് ആൾബലവും മുന്നണി സംവിധാനത്തിൽ ഇടപെടാനുള്ള പദ്ധതികളും ഒരേസമയം ഉണ്ടാകണം. പ്രബുദ്ധതയും ശേഷിയുമുള്ള അസംഖ്യം ആദിവാസി നേതൃത്വങ്ങളെ ഉൾക്കൊള്ളാൻ യു.ഡി.എഫിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:
സി കെ ജാനുവിനെ ഉൾക്കൊള്ളാൻ തീരുമാനമെടുത്ത U D F നിലപാട് സ്വാഗതാർഹം. സി കെ ജാനുവിനെയും JRP -എയും മുന്നണിയുടെ ഭാഗമാക്കാൻ തീരുമാനമെടുത്ത U D F നിലപാട് സ്വാഗതാർഹമാണ്. അരനൂറ്റാണ്ടോളമായി കേരളത്തിൽ മാറിമാറി അധികാരത്തിൽ വരുന്ന ഇടത് -വലതു മുന്നണികൾ ബോധപൂർവ്വം മാറ്റിനിർത്തുന്ന വിഭാഗമാണ് ദളിത് ആദിവാസികൾ. രാഷ്ട്രീയ പ്രബുദ്ധതയും സംഘടനാ ശേഷിയും ആൾബലവും ഉള്ള നിരവധി പേർ ദളിത് പ്രസ്ഥാനത്തിൽ ഉണ്ടായിട്ടുണ്ട്. സമുദായിക രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന നേതാവായിട്ടും കല്ലറ സുകുമാരൻ സാറിനെ വരെ മുന്നണിയിൽ അടുപ്പിച്ചിരുന്നില്ല. മുത്തങ്ങ ഭൂ സമരത്തിന് ശേഷം 2004 ൽ ജാനുവിന്റെ നേതൃത്വത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വ്യക്തിപരമായി സി കെ ജാനു യുഡിഎഫ് പ്രവേശനത്തിന് ശ്രമം നടത്തിയിരുന്നു .ഞാൻ ഉൾപ്പെടെയുള്ള സംഘടന നേതൃത്വത്തിന്റെ അറിവോടെയാണ് അതിന് ശ്രമിച്ചിരുന്നത്. എന്നാൽ യുഡിഎഫിലെ ഒരു വിഭാഗം ജാനുവിന് സ്ഥാനാർത്ഥിത്വം നൽകുന്നതിന്എതിരായിരുന്നു. ജന പിന്തുണ ഇല്ലെങ്കിലും ഇരുമുന്നണികളും സവർണ്ണ ജാതികളിലെ ചില നേതാക്കൾക്ക്, പേരിന് ഒരു പാർട്ടി ഉണ്ടെങ്കിലും മുന്നണികളിൽ സ്ഥാനംനൽകാറുണ്ട്. എന്നാൽ വലിയ ജനപിന്തുണയും പൊതുസമ്മതിയും ഉണ്ടായിട്ടും സി കെ ജനുവിനെ യുഡിഎഫ് മുന്നണി അവഗണിക്കുകയായിരുന്നു. ആ സമീപനത്തിന് അന്ത്യം കുറിക്കാൻ തുടങ്ങി എന്ന് വേണം ജാനുവിന്റെ മുന്നണി പ്രവേശനത്തിൽ നിന്നും മനസ്സിലാക്കാൻ. ശക്തമായസമരങ്ങൾക്ക് നേതൃത്വം നൽകിയ നേതാവ് എന്ന നിലയിൽ അല്ല സി കെ ജനുവിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത്. വിഭവശേഷിയും സംഘാടക ശേഷിയും കുറവെങ്കിലും രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു ഒരു നേതൃത്വ നിര ദളിത് ആദിവാസി വിഭാഗങ്ങളിൽ ഉണ്ടെന്നും ജനാധിപത്യ പ്രക്രിയയിൽ അംബേക്കറൈറ്റുകളും ദളിത് ആദിവാസിബഹുജൻ വിഭാഗങ്ങളും ഗണ്യമായ ഒരു പങ്കുവഹിക്കുന്നു എന്ന തിരിച്ചറിവാണ് യുഡിഎഫ് നേതൃത്വം ഇപ്പോൾ സി കെ ജാനുവിനെ ഉൾക്കൊള്ളുന്നതിന് കാരണം.
സികെ ജാനു യുഡിഎഫ് മുന്നണി തിരഞ്ഞെടുക്കുന്നതിന് കാരണമായി പറയുന്ന ന്യായവാദവും വലിയൊരു പരിധി വരെ ശരിയാണ്. ചെങ്കൊടിക്കു കീഴിൽ അണിനിരത്തപ്പെട്ടവരായിരുന്നിട്ടും ദളിത് ആദിവാസി വിഭാഗങ്ങളെ വിഭവവും സമ്പത്തും ആർജിക്കാനും സ്വതന്ത്രമായി സംഘടിക്കാനും ഉള്ള എല്ലാ സാധ്യതകളെയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ മുന്നണിയും എക്കാലവും തടഞ്ഞു കൊണ്ടിരുന്നു. ആദിവാസി ഭൂമിയും സ്വയംഭരണവും സംബന്ധിച്ച ഭരണഘടനാ അവകാശങ്ങളെ കുറിച്ച് ഇടതുപക്ഷം എക്കാലവും അജ്ഞത നടിച്ചു കൊണ്ടിരുന്നു. ഭൂപരിഷ്കരണ നിയമം വഴി ദളിതരെ വഞ്ചിച്ചു എന്ന് മാത്രമല്ല, അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാനുള്ള നിയമം റദ്ദാക്കി കുടിയേറ്റക്കാർക്ക് ആദിവാസി ഭൂമിയിൽ അവകാശം നൽകി. നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകുമെന്ന് വ്യവസ്ഥ നടപ്പാക്കിയുമില്ല. സി കെ ജാനു ഉൾപ്പെടെയുള്ള പുതിയ നേതൃത്വങ്ങളെല്ലാം ഇടതുപക്ഷ വിരുദ്ധരായതിന് മേൽപ്പറഞ്ഞ കാരണങ്ങളുണ്ട്. 2000 2001 മുതൽ കേരളത്തിലെ ആദിവാസികൾ പുതിയ ഒരു മൂവ്മെന്റ് തുടങ്ങിയപ്പോൾ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നിട്ട് പോലും ആദിവാസി സമരത്തിന് എതിരായിരുന്നു. ഗോത്ര മഹാസഭയെ പൊളിക്കാൻ എ കെ എസ്, പി കെ എസ് തുടങ്ങിയ ജാതി ഗ്രൂപ്പുകൾക്കാണ് വിപ്ലവ പാർട്ടിക്കാർ രൂപം കൊടുത്തത്. കേരളത്തിൽ പ്രക്ഷോഭകാരികളായ ആദിവാസികളെ ഒരു നേതൃത്വമായി അംഗീകരിക്കുകയും അവരുമായി ഒരു ഉഭയ കക്ഷി കരാർ ഉണ്ടാക്കുകയും ചെയ്യുന്നത് എ കെ ആന്റണിയും യുഡിഎഫുമാണ്. അന്ന് രൂപം നൽകിയ ആദിവാസി പുനരുധിവാസ മിഷൻ സംവിധാനം വഴി ഏറ്റെടുത്ത ഭൂമി മാത്രമേ പിന്നീട് ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോഴും കൊടുത്തിട്ടുള്ളൂ. മുത്തങ്ങ ഭൂസമരത്തെ ആൻറണീ സർക്കാർ അടിച്ചമർത്തിയെങ്കിലും ആദിവാസി പുനരധിവാസ പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്. വിഎസ് അച്യുതാനന്ദൻ സർക്കാരും പിണറായി സർക്കാരും രണ്ടര ദശക ത്തോളം ഭരണം നടത്തിയിട്ടും ആദിവാസികൾക്ക് നൽകാൻ ഒരു സെൻറ് ഭൂമി പോലും എവിടെയും ഏറ്റെടുത്തിട്ടില്ല. ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന ഇടപെടലിന്റെ ഭാഗമായി സുപ്രീം കോടതി അംഗീകാരം നൽകിയ ഭൂമിയിൽ 10000 ഏക്കർ ഇപ്പോഴും പതിച്ചു നൽകാതെ കിടക്കുന്നു. വയനാട് മരിയനാട് എസ്റ്റേറ്റിലും, നിലമ്പൂരിൽ ബിന്ദു വൈലാശേരിക്കും ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നു. ജാതിമത ശക്തികൾക്ക് സ്വാധീനംചെലുത്താൻ കഴിയുന്ന ഭരണകൂടത്തിന്റെ വംശീയ മുഖം യുഡിഎഫ് ഭരണകാലത്താണ് മുത്തങ്ങ വെടിവെപ്പിലൂടെ നമ്മൾ കണ്ടതെങ്കിലും, ഇതേ കാലഘട്ടത്തിൽ തന്നെയാണ് ഭൂവിതരണ നടപടികളും മുന്നോട്ടുപോയത്. വസ്തുത ഇതായിരിക്ക സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രൊഫൈലുകൾ സി കെ ജാനുവിനെ തുറന്നുകാട്ടാൻ എന്ന പേരിൽ, ദളിത് ആദിവാസി വിഭാഗങ്ങളുടെ മുന്നണി പ്രവേശനത്തിന്റെ കാലികപ്രസക്തിയെ മറച്ചുവെക്കാൻ ശ്രമിക്കുകയാണ്. മുത്തങ്ങ സമരത്തിൻറെ അനുഭവങ്ങളിലൂടെ കടന്നുവന്ന ദളിത് ആദിവാസി നേതൃത്വം രക്തസാക്ഷി പരിവേഷവും പേറി, പണപ്പിരിവ് നടത്തി, ഓർമ്മകളെ കച്ചവടമാക്കിയവരല്ല. മുത്തങ്ങ വെടിവെപ്പും ജയിൽവാസവും കഴിഞ്ഞ് മുറിവുകൾ ഉണങ്ങുന്നതിനു മുമ്പ് തന്നെ എ കെ ആൻറണിയുമായി ആദിവാസി പുനരധിവാസം ചർച്ച ചെയ്തവരാണ്. നൂറുകണക്കിന് ആദിവാസികളെ ജയിൽ മോചിതരാക്കി കോടതികൾ കയറിയിറങ്ങുമ്പോഴും എ കെ ആന്റണിയുമായി ചർച്ച നടത്തിയിട്ടുണ്ട്. 7000 ഏക്കർ ആറളം ഫാമും19000 ഏക്കർ നിക്ഷിപ്ത വനഭൂമിയും മറ്റും ആദിവാസികൾക്ക് പതിച്ചു നൽകാൻ ആദിവാസികൾക്ക് ലഭിച്ചത് യുഡിഎഫ് ഭരണകാലത്താണ്. മുത്തങ്ങയിലെ വെടിവെപ്പിന് ശേഷവും ചർച്ചകൾക്ക് സാധ്യതയുണ്ടായിരുന്നു . അഡ്വക്കേസി ക്കുള്ള സാധ്യതയാണ് യുഡിഎഫ് ഭരണത്തിൽ കിട്ടാറുള്ളത്. അതുകൊണ്ടാണ് സി കെ ജാനു യുഡിഎഫിൽ പ്രതീക്ഷയർപ്പിക്കുന്നത്.
ആദിവാസി ദലിത് വിഭാഗങ്ങളുടെ ഭൂമിക്കും അവസരസമത്വത്തിനും വേണ്ടിയുള്ള ശബ്ദം ജനാധിപത്യ സംവിധാനത്തിന്റെ ഉള്ളിലും പുറത്തും നടക്കേണ്ടതുണ്ട്. പുറത്ത് ശക്തമായ ഒരു സാമുദായിക രാഷ്ട്രീയ സാന്നിധ്യം അന്ന് ഗോത്ര മഹാസഭ നിലനിർത്തിയിട്ടുണ്ട്. 2016 ൽ സംഘപരിവാർ കൂടാരത്തിൽ പോയ സി കെ ജാനുവിന്റെ തെറ്റായ തീരുമാനം കേരളത്തിലെ അതിദുർബലരായ ഗോത്രവർഗ്ഗക്കാരെ അനാഥമാക്കിയിട്ടുണ്ട്. പണിയർ, അടിയ, കാട്ടുനായ്ക്ക, വേട്ട കുറുമ,വേടർ തുടങ്ങിയവർക്ക് ശബ്ദം നൽകിയ ഗോത്ര മഹാസഭയിലെ മനുഷ്യരെ സി കെ ജാനു പെരുവഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട്. അതിന് എൽഡിഎഫ് ,യുഡിഎഫ് ,എൻഡിഎ തുടങ്ങിയവർ ഉത്തരവാദികൾ അല്ല. അത് തെറ്റായ ഒരു തീരുമാനത്തിന്റെ ഫലമാണ്. അത് തിരിച്ചുപിടിക്കാനുള്ള മതിയായ ഒരു ഉപാധിയല്ല സി കെ ജാനു ഇപ്പോൾ രൂപം നൽകിയിരിക്കുന്നJRP. സാമുദായിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച പരിചയസമ്പന്നരായ ആരെങ്കിലും ജെ ആർ പി യിൽ ഉണ്ടോ എന്ന് സംശയമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം പടർന്നു പന്തലിച്ചു നിൽക്കുന്ന ആദിവാസി ഊര് കൂട്ടങ്ങളിൽ വേരുകൾ ഉള്ള ഗോത്ര മഹാസഭയ്ക്ക് പകരം ചാരിറ്റി പ്രവർത്തനം നടത്താനുള്ള “ഗോത്ര മഹാസഭ” എന്ന ഒരു രജിസ്റ്റേഡ് സൊസൈറ്റി മാത്രമാണ് ഇപ്പോൾ സി കെ ജാനു കൊണ്ടുനടക്കുന്നത്.സംഘപരിവാർ ബന്ധം ഉപേക്ഷിക്കുമ്പോൾ തന്നെ രാഷ്ട്രീയ മുന്നണിയിൽ ഒരു ശബ്ദമാകാൻ, ആദിവാസി ദലിത് വിഭാഗങ്ങൾക്കിടയിൽ അടിത്തറ ഉണ്ടാക്കാൻ എന്ത് പദ്ധതിയാണ് ഉള്ളത് എന്ന് സി കെ ജാനവും കൂട്ടരും ആലോചിച്ചു തുടങ്ങണം. സമ്മർദ്ദ ശക്തിയാകാൻ കഴിയണമെങ്കിൽ പുറത്ത് ആൾബലവും മുന്നണി സംവിധാനത്തിൽ ഇടപെടാനുള്ള പദ്ധതികളും ഒരേസമയംവേണം. പ്രിവിലേജ് ഉള്ള സവർണ്ണ രാഷ്ട്രീയ നേതാക്കൾക്ക് അതിൻറെ ആവശ്യമില്ല. ദളിത് ആദിവാസി വിഭാഗങ്ങൾക്ക് അതുകൂടിയേ തീരൂ. അതില്ലെങ്കിൽ അവർ കാഴ്ചക്കാരായി മാറും. അതോടൊപ്പം പ്രബുദ്ധതയും ശേഷിയുമുള്ള അസംഖ്യം ആദിവാസി നേതൃത്വം കേരളത്തിലുണ്ട്. അത്തരം നേതൃത്വങ്ങളുടെ കർമ്മ ശേഷിയും സാധ്യതയും ഉൾക്കൊള്ളാൻ ഇടത് വലത് മുന്നണികൾക്ക് ,പ്രത്യേകിച്ചും യുഡിഎഫിന് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.
















