കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, രോഗവ്യാപനം തടയുന്നതിനായി തമിഴ്നാട് അതിർത്തികളിൽ നിരീക്ഷണവും പ്രതിരോധ നടപടികളും ശക്തമാക്കി. കോയമ്പത്തൂർ ജില്ലയുടെ അതിർത്തി മേഖലകളിൽ വാഹന പരിശോധനയും പ്രതിരോധ നടപടികളും ഊർജ്ജിതമാക്കാൻ അധികൃതർ തീരുമാനിച്ചു.
രോഗബാധ തടയുന്നതിന്റെ ഭാഗമായി വാളയാർ, വേലന്താവളം, ഉള്ളി, ആനക്കട്ടി എന്നീ പ്രധാന അതിർത്തികൾക്ക് പുറമേ, പൊള്ളാച്ചിയിലെ അതിർത്തി പ്രദേശങ്ങളിലും വെറ്റിനറി വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ചെക്ക് പോസ്റ്റുകൾ തുറന്നു. കേരളത്തിലേക്ക് വൻതോതിൽ കോഴിയിറച്ചിയും കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രമാണ് പൊള്ളാച്ചി മേഖല.
ഈ സാഹചര്യത്തിൽ, കേരളത്തിലേക്ക് കോഴികളെയും മറ്റ് ഉൽപ്പന്നങ്ങളെയും കൊണ്ടുപോകാൻ എത്തുന്ന മുഴുവൻ വാഹനങ്ങൾക്കും അതിർത്തി കടക്കുന്നതിന് മുമ്പ് കർശനമായ അണുനശീകരണം നടത്തുന്നുണ്ട്. വാഹനങ്ങൾ പൂർണ്ണമായും ശുചീകരിച്ച ശേഷം മാത്രമേ അതിർത്തി കടത്തിവിടുന്നുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ കോയമ്പത്തൂർ ജില്ലയിൽ പക്ഷിപ്പനി സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ വെറ്റിനറി വകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്ത് രോഗം വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും, മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പരിശോധനകളും കർശനമായ നിരീക്ഷണങ്ങളും തുടരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. രോഗം പടരാതിരിക്കാനുള്ള എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുനൽകി.
















