ബംഗ്ലാദേശിലെ ശ്രദ്ധേയനായ യുവ രാഷ്ട്രീയ പ്രവർത്തകൻ ശരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രണ്ട് മുഖ്യപ്രതികൾ ഇന്ത്യയിലേക്ക് കടന്നതായി ധാക്ക മെട്രോപൊളിറ്റൻ പോലീസ് (ഡിഎംപി) അറിയിച്ചു.
കൊലപാതകത്തിന് പിന്നാലെ പ്രതികൾ മേഘാലയ അതിർത്തി കടന്നതായി പോലീസ് സ്ഥിരീകരിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് കൈമാറുന്നതിനായി ഇന്ത്യൻ അധികൃതരുമായി ഔദ്യോഗിക ആശയവിനിമയം നടക്കുകയാണ്.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഫൈസൽ കരിം മസൂദ്, ആലംഗിർ ഷേയ്ഖ് എന്നിവരാണ് ഇന്ത്യയിലേക്ക് കടന്നത്. പ്രാദേശിക സഹായത്തോടെ മൈമെൻസിങ്ങിലെ ഹലുവ ഘട്ട് അതിർത്തി വഴിയാണ് ഇവർ രാജ്യത്തിന് പുറത്തുകടന്നതെന്ന് ഡിഎംപി അഡീഷണൽ കമ്മീഷണർ എസ്.എൻ.എസ് നസ്റുൽ ഇസ്ലാം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതിർത്തി കടന്ന ഉടൻ പൂർതി എന്ന് പേരുള്ള ഒരാളാണ് ഇവരെ സ്വീകരിച്ചത്. തുടർന്ന് സമീ എന്ന ടാക്സി ഡ്രൈവർ ഇവരെ മേഘാലയയിലെ ടുറ സിറ്റിയിലേക്ക് എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികളെ സഹായിച്ചവരെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തതായി പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഫൈസലിനെയും ആലംഗീറിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് കൈമാറുന്നതിനായി ഇന്ത്യൻ അധികൃതരുമായി ഔദ്യോഗികമായും അനൗദ്യോഗികമായും ആശയവിനിമയം തുടരുകയാണെന്ന് നസ്റുൽ ഇസ്ലാം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമപരമായ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഷരീഫ് ഉസ്മാൻ ഹാദി ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ യുവതലമുറയിലെ പ്രമുഖ ശബ്ദമായിരുന്നു. ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കാൻ കാരണമായ 2024-ലെ പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം.
കടുത്ത ഇന്ത്യാ വിമർശകനായിരുന്ന ഹാദി, ഭരണകക്ഷിയായ അവാമി ലീഗിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഡിസംബർ 12-നാണ് മുഖം മൂടിയ അജ്ഞാതൻ ഹാദിക്ക് നേർക്ക് വെടിയുതിർത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും ആറ് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
















