ആലപ്പുഴയിൽ മദ്യം കൂടുതൽ കൊടുക്കാത്തതിന് ടുറിസ്റ്റ് കാർ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാരപ്ലാക്കൽ വിചിൻ (28), ആലപ്പുഴ കലവൂർ മണ്ണഞ്ചേരി കണ്ണന്തറവെളിയിൽ സോനു എന്നു വിളിക്കുന്ന അലക്സ് (19), നോർത്ത് ആര്യാട് മണ്ണാപറമ്പ് വീട്ടിൽ ദീപക് (33), ചേർത്തല സി.എം.സി 3 അരയശ്ശേരി വീട്ടിൽ സുജിത്ത് (28) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ ടാക്സി ഡ്രൈവർ ജംഷീറിനാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 10.30-ക്കായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് വിനോദസഞ്ചാരികളുമായി ടാക്സിയിൽ ആലപ്പുഴ റിസോർട്ടിൽ എത്തിയതായിരുന്നു ജംഷീർ. അപ്പോഴാണ് മറ്റൊരു ടാക്സി ഡ്രൈവർ ആയ വിചിനെ ജംഷീർ പരിചയപ്പെടുന്നത്.
തുടർന്ന് ഇരുവരും മദ്യപിക്കാൻ തുടങ്ങി. ജംഷീർ വിചിന് നൽകിയ മദ്യത്തിന്റെ അളവ് കുറഞ്ഞു പോയതിന്റെ പേരിലായിരുന്നു തർക്കം തുടങ്ങിയത്. തർക്കത്തിൽ വിചിന്റെ തലയ്ക്കു പരിക്കേറ്റു. ഇതിൽ ദേഷ്യം വന്ന വിച്ചിൻ തന്റെ അളിയനായ ദീപക്കിനെയും കൂട്ടുകാരെയും വിളിച്ചുവരുത്തി ജംഷീറിനെ കുത്തി പരിക്കേൽപ്പിക്കുകയും കാർ അടിച്ചുതകർക്കുകയും ചെയ്യുകയായിരുന്നു.
ആക്രമണത്തിൽ കൈക്കും മുതുകിനും പരിക്കേറ്റ ജംഷീറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
















