മനുഷ്യൻ്റെ നിസ്സഹായത ഒരു തേങ്ങലായി മാറുമ്പോൾ, അത് അധികാരികളുടെ മനസ്സിൽ തീപ്പൊരിയായി ആളിക്കത്തുന്നത് അപൂർവ്വമാണ്. ഇവിടെ, നിയമത്തിൻ്റെ പഴുതുകളിലൂടെ വീണ്ടും രക്ഷപ്പെടുമെന്ന് ഭയപ്പെട്ട ഒരു യുവതിയുടെ വിതുമ്പൽ, കേരള മുഖ്യമന്ത്രിയുടെ മനസ്സാക്ഷിയെ തൊട്ടുണർത്തി. ‘ദിശ മാറിയ’ ഒരു കേസന്വേഷണത്തിന് തുടക്കമിട്ടതും, ഒടുവിൽ ഷൊർണ്ണൂരിലെ ഒരു ഹോട്ടൽ മുറിയിൽ അർദ്ധരാത്രി അരങ്ങേറിയ ‘ഓപ്പറേഷൻ രാഹുലി’ന് കളമൊരുക്കിയതും ആ തേങ്ങലായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിനെതിരായ മൂന്നാമത്തെ ലൈംഗികാതിക്രമക്കേസിൽ പരാതി ലഭിച്ചപ്പോൾ, രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാത്രം അറസ്റ്റിലേക്ക് നീങ്ങാനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) ആദ്യ തീരുമാനം. എന്നാൽ, പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയതോടെ, യുവതിയുടെ മനസ്സിൽ ഭയം നിറഞ്ഞു. ഈ നിമിഷത്തിലാണ് അവർ ഒരു നിർണ്ണായക തീരുമാനമെടുത്തത്; തൻ്റെ ആശങ്കകളും ഭീഷണികളും നിറഞ്ഞ ഒരു വോയിസ് സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് അയച്ചു.
കരച്ചിലിൽ കുതിർന്ന ആ ഓഡിയോ സന്ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയാകർഷിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പോലീസിന് അലംഭാവമുണ്ടായാൽ രാഹുൽ വീണ്ടും രക്ഷപ്പെടുമോ എന്ന യുവതിയുടെ ആധി നിറഞ്ഞ ചോദ്യം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കി. രാഹുൽ തൻ്റെ കുടുംബത്തിന് നൽകിയ ഭീഷണികളും അവർ വിവരിച്ചു. സാധാരണഗതിയിൽ സംഭവിക്കാത്ത ഒരു ‘പ്രത്യേക ഇടപെടൽ’ ഇവിടെയുണ്ടായി. രാഹുലിൻ്റെ അറസ്റ്റിന് എന്തെങ്കിലും തടസ്സമുണ്ടോ എന്ന് മുഖ്യമന്ത്രി ഉടൻതന്നെ ഡിജിപിയോട് അന്വേഷിച്ചു.
പുതിയ പരാതിയിൽ കോടതിയുടെ ഉത്തരവുകൾ നിലവിലില്ലാത്തതിനാൽ അറസ്റ്റിന് തടസ്സമില്ലെന്ന് ഡിജിപി രവദാ ചന്ദ്രശേഖർ മറുപടി നൽകി. മുഖ്യമന്ത്രിയുടെ ‘യെസ് നോഡ്’ ലഭിച്ചതോടെ ഡിജിപി, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഡിഐജി ജി. പൂങ്കുഴലിക്ക് അടുത്ത നീക്കവുമായി മുന്നോട്ട് പോകാൻ ഉത്തരവ് നൽകി. അപ്പോഴേക്കും സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു.
കാനഡയിലുള്ള തിരുവല്ല സ്വദേശിനിയുടെ ഇമെയിൽ പരാതി ലഭിച്ചതിന് പിന്നാലെത്തന്നെ കേസിൻ്റെ ഗൗരവം ബോധ്യപ്പെട്ട മുഖ്യമന്ത്രി, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പ്രതിയെ കൈവിട്ട് പോകാതിരിക്കാൻ പൂങ്കുഴലി ഐപിഎസ് അതീവ രഹസ്യമായാണ് കരുക്കൾ നീക്കിയത്. കൊല്ലത്തുനിന്ന് പാലക്കാട്ടേക്ക് ഒരു സംഘത്തെ അയക്കാനുള്ള ആദ്യ തീരുമാനം, വിവരം ചോരാനുള്ള സാധ്യത കണക്കിലെടുത്ത് ഉപേക്ഷിച്ചു.
എസ്ഐടി സംഘാംഗങ്ങളെപ്പോലും പൂർണ്ണമായി വിവരമറിയിക്കാതെ, ഡിഐജി പൂങ്കുഴലി നേരിട്ട് ഷൊർണ്ണൂർ ഡിവൈഎസ്പി മുരളീധരനെ ചുമതലപ്പെടുത്തി. വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉപയോഗിച്ച് രാഹുലിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു നിർദ്ദേശം.
കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് നിഴൽ പോലെ രാഹുലിനെ പിന്തുടരുകയായിരുന്നു. അദ്ദേഹം താമസിച്ച ഹോട്ടലിൽത്തന്നെ രഹസ്യമായി മുറിയെടുത്ത ഉദ്യോഗസ്ഥർ ഓരോ നീക്കവും നിരീക്ഷിച്ചു. യുവതി നാട്ടിലെത്തുന്നതിന് മുൻപ് തന്നെ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു ലക്ഷ്യം.
രാത്രി 11 മണിവരെ രാഹുലിൻ്റെ സുഹൃത്തുക്കൾ അദ്ദേഹത്തിൻ്റെ മുറിയിലുണ്ടായിരുന്നു. കൃത്യം 12.15-ഓടെ ഹോട്ടലിലെത്തിയ പ്രത്യേക സംഘം, അറസ്റ്റിന് തൊട്ടുമുമ്പ് റിസപ്ഷനിലെ ഫോൺ ഉൾപ്പെടെയുള്ള പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു. വാതിൽ തകർക്കാതെ, അതീവ തന്ത്രപരമായി അകത്തുകടന്ന പോലീസ് സംഘം 12.30-ഓടെ രാഹുലിനെ കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്ത ശേഷം രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റാൻ ഡിഐജി ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി. മുൻപ് രണ്ട് കേസുകളിൽ അറസ്റ്റ് തടഞ്ഞും ജാമ്യം ലഭിച്ചും പോലീസ് വലഞ്ഞെങ്കിലും, ലൈംഗിക പീഡനം കൂടാതെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, പാലക്കാട് ഫ്ലാറ്റ് വാങ്ങി നൽകാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നീ യുവതിയുടെ വീഡിയോ കോൺഫറൻസിംഗിലൂടെയുള്ള മൊഴികളും, പൂങ്കുഴലി ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള കൃത്യമായ ആസൂത്രണവും രാഹുലിനുള്ള എല്ലാ നിയമപരമായ പഴുതുകളും അടച്ചു.
ഇതോടെ, നിയമത്തിന് മുന്നിൽ ആരും അതീതരല്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
















