ശബരിമല മകരവിളക്ക് മഹോത്സവം ഇന്ന്. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 35,000 തീർത്ഥാടകർക്കു മാത്രമാണ് ദർശനത്തിന് അനുമതിയുള്ളത്. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് ആറുമണിയോടെ സന്നിധാനത്ത് എത്തിച്ചേരും.
ഉച്ചയ്ക്ക് 2:50-ന് മകരസംക്രമ പൂജകൾ ആരംഭിക്കുന്ന സന്നിധാനത്ത്, ശുദ്ധിക്രിയകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തീർത്ഥാടകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, രാവിലെ 11 മണിക്ക് ശേഷം പമ്പയിൽ നിന്ന് മലകയറാൻ അനുവദിക്കില്ല. എങ്കിലും ഒന്നര ലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശബരിമലയിലെ മകരജ്യോതി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
ഒരു ലക്ഷത്തോളം ഭക്തർ ഇതിനോടകം സന്നിധാനത്ത് തമ്പടിച്ചിട്ടുണ്ടെന്നും കാനനപാത വഴിയുള്ള തീർത്ഥാടക പ്രവാഹം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്; ഫോട്ടോ പതിച്ച തിരിച്ചറിയൽ പാസുള്ളവർക്ക് മാത്രമായിരിക്കും ഇവിടെ പ്രവേശനം. മകരജ്യോതി ദർശനത്തിന് ശേഷം മടങ്ങുന്നവർ തിരക്ക് കൂട്ടേണ്ടതില്ലെന്നും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ പമ്പയിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, ഓൺലൈൻ മുറി ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയതിലൂടെ ഭക്തർ നേരിട്ടിരുന്ന താമസമടക്കമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
















