ജീവിതം പല പാഠങ്ങളും നമ്മളെ പഠിപ്പിക്കാറുണ്ട്. എന്നാൽ നാം ജീവന് തുല്യം സ്നേഹിച്ചവർ തന്നെ നമുക്ക് വിനയാകുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. പ്രിയപ്പെട്ടവർ നമ്മുടെ മരണം ആഗ്രഹിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതാറില്ല. ദാമ്പത്യബന്ധങ്ങൾക്കിടയിൽ കടന്നുവരുന്ന വഴിവിട്ട ബന്ധങ്ങൾ മനുഷ്യനെ എത്രത്തോളം ക്രൂരനാക്കാം എന്നതിന്റെ ഭീകരമായ ഉദാഹരണമായിരുന്നു 2024-ൽ ഉഡുപ്പിയിൽ നടന്ന സംഭവം.
ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പൊരുതി തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ അന്ത്യം ഒരു സാധാരണ മരണമായിരുന്നില്ല; മറിച്ച്, വിശ്വാസവഞ്ചനയുടെയും ക്രൂരതയുടെയും ഞെട്ടിക്കുന്ന അധ്യായമായിരുന്നു.
കർണാടകയിലെ അജിക്കാർ എന്ന ശാന്തമായ ഗ്രാമത്തിലായിരുന്നു ബാലകൃഷ്ണൻ തന്റെ സ്വപ്നങ്ങൾ നെയ്തെടുത്തത്. ദാരിദ്ര്യത്തിന്റെ കയ്പുനീർ കുടിച്ചു വളർന്ന അയാൾക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ—തന്റെ കുടുംബത്തിന് മികച്ചൊരു ജീവിതം നൽകുക. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ അയാൾ ഒരു ബിസിനസ്സുകാരനായി പച്ചപിടിച്ചു.
2007-ൽ തന്റെ സുഹൃത്തായ സന്ദീപിന്റെ സഹോദരി പ്രതിമയെ ജീവിതപങ്കാളിയാക്കിയതോടെ സന്തോഷം പൂർണ്ണമായെന്ന് അയാൾ വിശ്വസിച്ചു. രണ്ട് ആൺമക്കൾക്കൊപ്പം ആ ദാമ്പത്യം 17 വർഷം സുഗമമായി മുന്നോട്ട് നീങ്ങി. പക്ഷെ ആ സന്തോഷനാൾ അധികകാലം ഉണ്ടായിരുന്നില്ല.
ഇരുവരുടെയും കുട്ടികൾ ഹൈസ്കൂളിലെത്തിയപ്പോൾ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചു. ഈ സമയത്താണ് പ്രതിമ ഒരു ജോലിക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ തന്റെ ഭാര്യ മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നത് ഇഷ്ടപ്പെടാതിരുന്ന ബാലകൃഷ്ണൻ, അവളുടെ താല്പര്യം മുൻനിർത്തി ഒരു ബ്യൂട്ടി പാർലർ തന്നെ ഒരുക്കിക്കൊടുത്തു.
സ്നേഹനിധിയായ ഒരു ഭർത്താവിന്റെ ആ കരുതൽ പക്ഷേ, പിൽക്കാലത്ത് തന്റെ തന്നെ മരണത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം കരുതിയില്ല. പാർലറിലെ തിരക്കുകൾക്കിടയിൽ പ്രതിമ ദിലീപ് എന്ന യുവാവുമായി അടുത്തതും, ആ അവിഹിത ബന്ധം കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണമായതും ബാലകൃഷ്ണൻ വൈകിയാണ് അറിഞ്ഞത്.
സമാധാനത്തോടെ കഴിഞ്ഞിരുന്ന ആ വീട്ടിൽ 2024 ഓഗസ്റ്റ് മാസത്തോടെ കരിനിഴൽ വീണു. ബാലകൃഷ്ണന് കഠിനമായ പനിയും ഛർദ്ദിയും അനുഭവപ്പെട്ടു. പല ആശുപത്രികൾ കയറിയിറങ്ങിയിട്ടും അസുഖം മാറിയില്ല. ഒടുവിൽ ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബർ 18-ന് അദ്ദേഹം വീട്ടിലെത്തി.
എന്നാൽ, താൻ സുഖം പ്രാപിക്കുന്നത് തന്റെ ഭാര്യ ആഗ്രഹിക്കുന്നില്ലെന്ന് ആ പാവം മനുഷ്യൻ അറിഞ്ഞില്ല. ഭർത്താവിനെ സാവധാനം കൊലപ്പെടുത്താനായി പ്രതിമ ഭക്ഷണത്തിൽ ‘സ്ലോ പോയിസൺ’ കലർത്തുകയായിരുന്നു എന്ന് പിന്നീട് പുറത്തുവന്ന സത്യങ്ങൾ വെളിപ്പെടുത്തി.
ഒക്ടോബർ 19-ന് അർദ്ധരാത്രി ഗ്രാമത്തെ നടുക്കിയ ആ ക്രൂരകൃത്യം നടന്നു. അസുഖത്തിൽ നിന്ന് മുക്തനായി വരുന്ന ബാലകൃഷ്ണൻ ഇനി രക്ഷപെടരുത് എന്ന് ഉറപ്പിച്ച പ്രതിമ, കാമുകൻ ദിലീപിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഉറങ്ങിക്കിടന്ന ബാലകൃഷ്ണന്റെ കാലുകൾ പ്രതിമ അമർത്തിപ്പിടിച്ചു, ദിലീപ് തലയണ കൊണ്ട് മുഖം അമർത്തി ആ ശ്വാസം എന്നെന്നേക്കുമായി നിശബ്ദമാക്കി. പിറ്റേന്ന് പുലർച്ചെ ഇതൊരു അസുഖം മൂലമുള്ള മരണമാണെന്ന് വരുത്തിത്തീർക്കാൻ അവൾ നാടകം കളിച്ചെങ്കിലും, ബാലകൃഷ്ണന്റെ മുഖത്തെ പാടുകൾ സുഹൃത്തും പ്രതിമയുടെ സഹോദരനുമായ സന്ദീപിന്റെ കണ്ണുകളിൽ സംശയമുണർത്തി.
അലകൃഷ്‍ണന്റെ മുഖത്തെ പാടുകൾ എന്താണെന്ന് ചോദിച്ചപ്പോൾ മൂകത വെള്ളം തളിച്ചപ്പോൾ കൈയിൽ ഉണ്ടായിരുന്ന ചൂടുവെള്ളം വീണതാണെന്ന് കളവു പറഞ്ഞു. എന്നാൽ സന്ദീപിന് അത് വിശ്വാസം ആയില്ല.
സഹോദരിയെന്ന പരിഗണന മാറ്റിവെച്ച് സന്ദീപ് നടത്തിയ പോരാട്ടമാണ് സത്യം പുറത്തുകൊണ്ടുവന്നത്. സന്ദീപിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ പ്രതിമ തന്റെ പാപങ്ങൾ ഏറ്റുപറഞ്ഞു. കാമുകനായ ദിലീപുമായി നടത്തിയ ക്രൂരത അവൾ വിളിച്ചുപറഞ്ഞു. പക്ഷെ അവൾ പറയുന്നതെല്ലാം സന്ദീപ് അവൾ അറിയാതെ റെക്കോർഡ് ചെയ്തു.
താൻ തന്റെ സഹോദരനെ പോലെ കണ്ട തന്റെ സുഹൃത്തിന്റെ മരണത്തിന് നീതി ലഭിക്കാനായി ആ കുറ്റസമ്മതം പോലീസിന് കൈമാറുകയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൊലപാതകം സ്ഥിരീകരിക്കുകയും ചെയ്തു. സ്നേഹിച്ചവരും വിശ്വസിച്ചവരും ഒരു മനുഷ്യനെ എങ്ങനെ ചതിക്കാം എന്നതിന്റെ ഭീകരമായ ഉദാഹരണമായി ബാലകൃഷ്ണന്റെ ഓർമ്മകൾ ആ ഗ്രാമത്തിൽ ഇന്നും നിലനിൽക്കുന്നു.
















