അടിച്ചമർത്തലുകളും പ്രതിഷേധങ്ങളും ആഴ്ചകളായി തുടരുന്ന ഇറാനിൽ, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭരണം അവസാനിപ്പിക്കാൻ പരസ്യമായി ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ജനത പുതിയൊരു നേതൃത്വത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് ട്രംപ് തുറന്നടിച്ചു. ഖമേനിയുടെ ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ട്രംപിന്റെ ഈ നീക്കം പശ്ചിമേഷ്യയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഇറാനിൽ മാസങ്ങളായി നീണ്ടുനിൽക്കുന്ന ആഭ്യന്തര സംഘർഷങ്ങളുടെയും ജനകീയ പ്രതിഷേധങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്വം ഖമേനിയുടെ ഏകാധിപത്യ ഭരണത്തിനാണെന്ന് ട്രംപ് ആരോപിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെയുണ്ടായ പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇറാനെതിരെയുള്ള നിലപാട് കടുപ്പിച്ചത്.
സമൂഹമാധ്യമമായ എക്സിലൂടെ (X) ഖമേനി നടത്തിയ പ്രകോപനപരമായ പോസ്റ്റുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇറാനിലെ ആഭ്യന്തര കലാപങ്ങൾക്ക് പിന്നിൽ അമേരിക്കൻ പ്രസിഡന്റാണെന്നായിരുന്നു ഖമേനിയുടെ പ്രധാന ആരോപണം.
എന്നാൽ, സ്വന്തം ജനതയുടെ ചോരയൊഴുക്കുന്ന ഖമേനിയുടെ ഭരണം അവിടുത്തെ ജനങ്ങൾക്കും ലോകസമാധാനത്തിനും ഭീഷണിയാണെന്ന് ട്രംപ് മറുപടി നൽകി. ശത്രുതാപരമായ നിലപാടുകൾ വെടിഞ്ഞ് ഇറാനിൽ ജനാധിപത്യപരമായ മാറ്റങ്ങൾ വരണമെന്നാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
ഇറാൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധങ്ങൾ ഒരു പരിധിവരെ കെട്ടടങ്ങിയെന്ന് തോന്നിപ്പിക്കുമ്പോഴാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ നിർണ്ണായക ഇടപെടൽ ഉണ്ടാകുന്നത്.
ഭരണമാറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ ഏറ്റവും വ്യക്തമായ ആഹ്വാനമായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഇതിനെ കാണുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത പുതിയൊരു തലത്തിലേക്ക് നീങ്ങുന്നതോടെ വരും ദിവസങ്ങളിൽ ഉപരോധങ്ങൾ ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
















