ഗ്രീൻലാൻഡ് വിഷയത്തിൽ അഭിപ്രായ പരാമർശവുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ രംഗത്തു. ഗ്രീൻലൻഡ് വിഷയം യുഎസും നാറ്റോ സഖ്യകക്ഷികളും ചേർന്ന് പരിഹരിക്കുമെന്നാണ് പുതിൻ പറഞ്ഞത്.
റഷ്യയിൽ നിന്നുള്ള ഭീഷണികൾ ആണ് ഗ്രീൻലൻഡ് കൂട്ടിച്ചേർക്കാനുള്ള തീരുമാനത്തിന് ഒരു കാരണമായത് എന്ന് ട്രംപ് പ്രസ്താവിച്ചിട്ടും, ഗ്രീൻലൻഡിനെ യുഎസിന്റെ ഭാഗമാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങളെ പുതിൻ പിന്താങ്ങി ആണ് സംസാരിച്ചത്.
“ഗ്രീൻലൻഡിന് എന്തു സംഭവിക്കുന്നു എന്നത് ഞങ്ങളുടെ കാര്യമല്ല “ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പുതിൻ പറഞ്ഞു. “ഡെൻമാർക്ക് ഗ്രീൻലൻഡിനെ എല്ലായ്പ്പോഴും ഒരു കോളനിയായി കണക്കാക്കുകയും വളരെ ക്രൂരമായ രീതിയിൽ ഗ്രീൻലൻഡിനോട് പെരുമാറുകയും ചെയ്തിട്ടുണ്ട്. ഈ വിഷയം ഞങ്ങളെ ബാധിക്കുന്നില്ല. അവർ അത് സ്വയം പരിഹരിക്കുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ 1917 ൽ ഡെൻമാർക്ക് വെർജിൻ ദ്വീപുകൾ യുഎസിന് വിറ്റതായും പുതിൻ ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.
അതിനിടെ, ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ ചേരാൻ പുതിൻ സമ്മതിച്ചുവെന്ന് ട്രംപ് പറഞ്ഞിരുന്ന കാര്യത്തെ പറ്റി പുതിൻ സംസാരിച്ചു. ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ലെന്നും വിഷയം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും ആണ് പുതിൻ പ്രതികരിച്ചത്. ബോർഡിൽ സ്ഥിരം അംഗത്വത്തിനായി ആവശ്യപ്പെടുന്ന ഒരു ബില്ല്യൺ ഡോളർ അമേരിക്കൻ ഭരണകൂടം തടഞ്ഞുവെച്ച റഷ്യൻ ആസ്തികളിൽ നിന്ന് നൽകാൻ റഷ്യയ്ക്ക് കഴിയുമെന്നും യുക്രൈനുമായുള്ള യുദ്ധത്തിൽ കേടുപാടുകൾ സംഭവിച്ച പ്രദേശങ്ങൾ പുനർനിർമ്മിക്കാൻ ആ ആസ്തികൾ ഉപയോഗിക്കാമെന്നും പുതിൻ കൂട്ടിച്ചേർത്തു.
















