ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂരിൽ താൻ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇതുവരെ അക്കാര്യം പാര്‍ട്ടി ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൽപര്യമറിയിച്ചിട്ടില്ല, ചോദിച്ചാൽ പറയാമെന്നും പാർട്ടി ചോദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ച നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്.
കൂടാതെ, അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുമെന്നും കോൺഗ്രസ് നേതാവ് പ്രതികരിച്ചു. പദ്ധതിയുമായി മുന്നോട്ടുവന്നാൽ അതിശക്തമായ സമരം നടത്തും. അതിവേഗ റെയിൽ വന്നാൽ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതിയെ എതിർക്കുമെന്നുമാണ് സുധാകരൻ വ്യക്തമാക്കിയത്.
ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഇങ്ങനെ വർഗീയ വാക്താവായി മാറുന്നത് ആദ്യത്തെ സംഭവമാണെന്ന് മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സുധാകരൻ പറഞ്ഞു. അയാൾ കുറേ നാളായി അതിന്റെ രാജാവായി മാറി. പിണറായി വിജയനാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നതെന്നും വർഗീയതയുടെ രാജാവായി മാറിയെന്നുമാണ് സുധാകരൻ പ്രതികരിച്ചത്.
















