കോട്ടയം: ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. പാമ്പാടി സ്വദേശിയായ ബാബു തോമസ് ആണ് പ്രതി. പാലാ മജിസ്ട്രേറ്റ് കോടതി ഇയാളെ പതിനാല് ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്.
കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആർ മാനേജർ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം.
കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്‍റിന് നൽകിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടർന്ന് പൊൻകുന്നം സ്വദേശിയായ ബാബു തോമസിനെ ഇന്നലെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽ നിന്ന് പൊലീസിന് ചില നിർണായക തെളിവുകളും കിട്ടിയിട്ടുണ്ട്. സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാർക്ക് പ്രതി അശ്ലീല സന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുടുതൽ ജീവനക്കാരിൽ നിന്ന് പൊലീസ് വിവരം തേടുന്നത്.
അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനും കോടതയിൽ അപേക്ഷ നൽകും. ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ പ്രതിയുടെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകി. ചൊവ്വാഴ്ച ജാമ്യാപേക്ഷയും പരിഗണിക്കും.
















