നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥയ്ക്ക് നാളെ തുടക്കമാകും. സിപിഎം സംസ്ഥാന സെകട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥ കുമ്പളയിൽ വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സർക്കാറിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുകയാണ് ജാഥയുടെ ലക്ഷ്യം.
വൈകിട്ട് അഞ്ചിന് കാസർകോട് നുള്ളിപ്പാടിയിൽ സ്വീകരണമൊരുക്കും. രണ്ടാം തീയ്യതി രാവിലെ 10.30ന് ഉദുമ മണ്ഡലത്തിലെ പെരിയാട്ടടുക്കത്തും ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് കാഞ്ഞങ്ങാട് മണ്ഡലത്തിലെ കോട്ടച്ചേരിയിലും വൈകീട്ട് നാലിന് തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവിലും സ്വീകരണം നൽകും. തുടർന്ന് ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. 60 നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്തി ജാഥ 15 ന് തിരൂരിൽ സമാപിക്കും.
മൂന്ന് മേഖലകളാക്കി തിരിച്ചാണ് ജാഥ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഫെബ്രുവരി മൂന്നിനും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥ ആറിനും ഉദ്‌ഘാടനംചെയ്യും.
















