കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം കർണാടക സി.ഐ.ഡിക്ക് (CID) കൈമാറി. ഇത് സംബന്ധിച്ച് കര്‍ണാടക ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദായനികുതി വകുപ്പിനെതിരെ കമ്പനി പരാതി നൽകിയതിന് പിന്നാലെയാണ് സർക്കാരിന്റെ നിർണ്ണായക നീക്കം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. ജോസഫ് അശോക് നഗർ പൊലീസിൽ അഞ്ച് പേജുള്ള പരാതി നൽകി. ഈ പരാതിയും സി.ഐ.ഡിക്ക് കൈമാറിയിട്ടുണ്ട്.
ആദായനികുതി പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ റോയിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്നാണ് കമ്പനിയുടെ പ്രധാന ആരോപണം. റെയ്ഡിനിടെ നടന്ന സംഭവങ്ങൾ കൃത്യമായി അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമാണ് കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉയരുന്നത്.
















