കേന്ദ്ര ബജറ്റ് വെറുമൊരു സാമ്പത്തിക രേഖയല്ല, മറിച്ച് കേരളത്തോടുള്ള കടുത്ത വിവേചനത്തിന്റെയും രാഷ്ട്രീയ പകപോക്കലിന്റെയും പ്രഖ്യാപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന കാര്യം ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണ്.
സംസ്ഥാനം ദീർഘകാലമായി സ്വപ്നം കാണുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണ്ണമായും തഴയപ്പെട്ടു. ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തിക്കൊണ്ട് കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നവലിബറൽ സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന ഈ ബജറ്റ് കോർപ്പറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളാനുമുള്ള നയരേഖയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കേണ്ട റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ വെട്ടിക്കുറച്ചത് സാമ്പത്തിക അടിത്തറ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ്.
2021-ൽ 2.2 ലക്ഷം കോടിയായിരുന്ന കേന്ദ്ര ഗ്രാന്റുകൾ ഇപ്പോൾ 1.4 ലക്ഷം കോടിയായി കുത്തനെ താഴ്ന്നു. ജനസംഖ്യാ നിയന്ത്രണത്തിലടക്കം കേരളം കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തി ലഭിച്ച ചെറിയ നികുതി വർദ്ധനവ് സംസ്ഥാനത്തിന്റെ അവകാശം മാത്രമാണെന്നും ഗ്രാന്റുകൾ വെട്ടിക്കുറച്ചതിലൂടെ ആ ആനുകൂല്യവും ഇല്ലാതായെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്ര നീക്കം അത്യന്തം അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പരിസ്ഥിതി വ്യവസ്ഥകൾ പോലും കാറ്റിൽപ്പറത്തി ഖനനമേഖല സ്വകാര്യ കുത്തകകൾക്ക് തുറന്നുകൊടുക്കാനുള്ള കേന്ദ്ര തീരുമാനം കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. പഴയ കോൺഗ്രസ് സർക്കാരുകളെപ്പോലെ തന്നെ റെയിൽവേ കോച്ച് ഫാക്ടറി അടക്കമുള്ള വാഗ്ദാനങ്ങൾ നൽകി ബി.ജെ.പി സർക്കാരും കേരളത്തെ കബളിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമായ സാഹചര്യത്തിൽ ഭക്ഷ്യ-ആരോഗ്യ-വളം സബ്‌സിഡികൾ വെട്ടിക്കുറച്ചത് ജനജീവിതത്തെ പാപ്പരീകരിക്കും. ഗ്രാമീണ മേഖലയുടെ നട്ടെല്ലായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിൽ വരുത്തിയ വൻ കുറവ് സാധാരണക്കാരുടെ വരുമാനത്തെ ബാധിക്കും.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനോ കേരളത്തെ തകർക്കുന്ന രീതിയിലുള്ള ഇറക്കുമതി നിയന്ത്രിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ല. എഫ്.എ.സി.ടി, കൊച്ചിൻ റിഫൈനറി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെയും ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളെയും ബജറ്റ് പൂർണ്ണമായും നിരാശപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തിൽ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തുന്ന താരിഫ് വർദ്ധനവ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ ബജറ്റിൽ യാതൊരു മാർഗ്ഗനിർദ്ദേശവുമില്ല. പ്രവാസി പുനരധിവാസത്തെയോ സ്റ്റാർട്ടപ്പ് സംരംഭങ്ങളെയോ പിന്തുണയ്ക്കുന്ന പദ്ധതികളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
കേരളത്തിന്റെ വികസന മുന്നേറ്റത്തെ തടയാനുള്ള ഈ ബോധപൂർവ്വമായ ശ്രമങ്ങൾക്കെതിരെയും കേന്ദ്രത്തിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെയും അതിശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
















