അമേരിക്കയുമായുള്ള നിർണ്ണായക വ്യാപാര കരാർ പ്രഖ്യാപനത്തിന് പിന്നാലെ പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം. ചൊവ്വാഴ്ച രാവിലെ നടന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിലേക്ക് എത്തിയ പ്രധാനമന്ത്രിയെ കരഘോഷങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് ഭരണപക്ഷ അംഗങ്ങൾ വരവേറ്റത്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് പുതിയ കരാറെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ സംസാരിച്ച കേന്ദ്രമന്ത്രി കിരൺ റിജിജു, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നയതന്ത്ര വിജയങ്ങളെ അക്കമിട്ടു നിരത്തി. യൂറോപ്യൻ യൂണിയൻ (EU), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), മൗറീഷ്യസ്, ഓസ്‌ട്രേലിയ, യുകെ, ന്യൂസിലൻഡ് എന്നിവയ്ക്ക് പിന്നാലെ ഇപ്പോൾ അമേരിക്കയുമായും വിജയകരമായ വ്യാപാര കരാറിൽ ഏർപ്പെടാൻ കഴിഞ്ഞത് സാധാരണ നേട്ടമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ വൻശക്തി രാജ്യങ്ങൾ ഇന്ത്യയിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ കരാറുകളെന്ന് കിരൺ റിജിജു ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ അന്താരാഷ്ട്ര അംഗീകാരവും വളർച്ചയും ഇന്ന് ലോകം ഉറ്റുനോക്കുകയാണ്. ഈ വ്യാപാര കരാറുകൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കുകയും ആഭ്യന്തര വിപണിയിൽ പുതിയ അവസരങ്ങൾ തുറന്നു നൽകുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള കരാറിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ കുറഞ്ഞ നികുതി നിരക്കിൽ പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള ഊഷ്മളമായ ബന്ധം ഇത്തരം വലിയ തീരുമാനങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ സഹായിച്ചുവെന്നും യോഗം വിലയിരുത്തി. രാജ്യത്തെ കർഷകർക്കും ചെറുകിട വ്യവസായികൾക്കും യുവാക്കൾക്കും പുതിയ കരാറുകൾ വലിയ ഗുണകരമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
















