ശബരിമല സ്വർണക്കൊള്ളയിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും. ചോദ്യോത്തര വേള മുതൽ വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ ഇന്നലെ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം ആയിരിക്കും സഭയിൽ ഇന്നും നടക്കുക.
ബജറ്റിന്മേലുളള പൊതു ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ധനമന്ത്രി മറുപടി പറയും. ഇതിന് ശേഷം ബജറ്റ് നിയമസഭ പാസാക്കും. സംസ്ഥാനത്തിന് നേരെയുളള കേന്ദ്രാവഗണനക്ക് എതിരെ സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കുക.
2015ലെ ബജറ്റ് ദിവസം നടന്ന കോലാഹലങ്ങളോളം എത്തിയില്ലെങ്കിലും അസാധാരണമായ രംഗങ്ങൾക്കാണ് നിയമസഭ ഇന്നലെ സാക്ഷ്യം വഹിച്ചത്. ശബരിമല സ്വർണക്കൊളള വിഷയം പ്രതിപക്ഷം ചോദ്യോത്തര വേളയിൽ ഉന്നയിച്ചതോടെയാണ് സഭ ശബ്ദായമാനമായ രംഗങ്ങൾക്ക് വഴിയൊരുക്കിയത്.















