കേരളത്തോടുള്ള കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദിശാബോധത്തോടെ നീങ്ങുന്ന സർക്കാരിനെ സാമ്പത്തികമായി ഉപരോധിക്കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എയിംസ്, അതിവേഗ റെയിൽ, വിഴിഞ്ഞം വിഷയങ്ങളിൽ കേന്ദ്രം കേരളത്തെ അപ്പാടെ നിരാശപ്പെടുത്തി. അതിവേഗ റെയിൽപ്പാത, നിർദിഷ്ട കോച്ച് ഫാക്ടറി, തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ 3, 4 റെയിൽവേ റൂട്ടുകൾക്കുള്ള സർവേ ആരംഭിക്കണം എന്നിങ്ങനെ പല ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിൻ്റെ ആവശ്യങ്ങൾക്ക് വർഷങ്ങളായി ഒരു പരിഗണനയുമില്ല. കേന്ദ്ര അവഗണന കേരളത്തെ ആകെ നിരാശപ്പെടുത്തുന്നതാണ്. കേന്ദ്രം ജനാധിപത്യ ഫെഡറൽ മൂല്യങ്ങളെ അവഹേളിക്കുകയാണ്. എയിംസ് രണ്ട് ദശാബ്ദ കാലമായി ആവശ്യപ്പെടുന്നത്. ഭൂമി കണ്ടെത്തി നടപടികൾ പൂർത്തിയാക്കി. എന്നിട്ടും കേന്ദ്ര സർക്കാരിന് തികഞ്ഞ മൗനമാണ്. എയിംസ് അടിയന്തരമായി അനുവദിക്കാൻ നിയമസഭ ആവശ്യപ്പെടുന്നു. വിഴിഞ്ഞം തുറമുഖത്തിന് വിജിഎഫ് അനുവദിക്കുന്നതിലും വിവേചനം തുടരുകയാണ്. ദിശാബോധത്തോടെ നീങ്ങുന്ന സർക്കാരിനെ സാമ്പത്തികമായി ഉപരോധിക്കുകയാണ് കേന്ദ്ര സർക്കാർ. ശ്ചാത്തല നയം വികസിപ്പിക്കാനുള്ള ദീർഘ വീക്ഷണത്തോടെയുള്ള നയമാണ് ഇടതു സർക്കാരിൻ്റേത്. എന്നാൽ, കേരളത്തിൻ്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറക്കുകയാണ് കേന്ദ്ര സർക്കാർ. 2026-27 അവസാന പാദത്തിൽ സംസ്ഥാനത്തിൻ്റെ വായ്പാ പരിധിയിൽ നിന്ന് 5944 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയത്. ക്ഷേമ പദ്ധതികളേയും പശ്ചാത്തല വികസന പദ്ധതികളേയും തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രം തുടരുന്നത്.
6ാം ധനകാര്യ കമ്മീഷൻ റവന്യൂ കമ്മി ഗ്രാൻ്റുകൾ നിർത്തലാക്കാൻ തീരുമാനിച്ചതും കേരളത്തിന് കനത്ത പ്രഹരമാണ്. 15ാം ധനകാര്യ കമ്മീഷനിലൂടെ ലഭിച്ച 53,000 കോടി രൂപ ഇക്കൊല്ലം നഷ്ടമായി. ഐജിഎസ്‌ടി നികുതിയിനത്തിൽ ലഭിക്കാനുള്ള 965.16 കോടി രൂപ തടഞ്ഞുവച്ചതും, ജിഎസ്‌ടി നിരക്കുകൾ കുറച്ചത് കാരണമുള്ള സാമ്പത്തിക നഷ്ടം നികത്താത്തതും കേരളത്തോട് കാണിക്കുന്ന തെറ്റായ നയത്തിൻ്റെ തുടർച്ചയാണെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വിമർശിച്ചു.
















