ചാലിയാർ പുഴയിലെ മുട്ടുങ്ങൽ കടവിൽ 17കാരിയായ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കേസിൽ അന്വേഷണം പൂർത്തിയാക്കി മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മരണത്തിന് പിന്നിൽ ലൈംഗിക പീഡനവും അതുമൂലമുണ്ടായ കടുത്ത മാനസിക സമ്മർദ്ദവുമാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
വിദ്യാർത്ഥിനി നേരിട്ട ക്രൂരമായ ശാരീരിക പീഡനങ്ങളാണ് പെൺകുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. പീഡനത്തെത്തുടർന്നുണ്ടായ മാനസിക പ്രയാസമാണ് മരണത്തിന് കാരണമായതെന്ന് അന്വേഷണ സംഘം കണ്ടെത്തി. നിലവിൽ ആത്മഹത്യ പ്രേരണാ കുറ്റവും പോക്സോ വകുപ്പുകളുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 89 സാക്ഷികളെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്.
ക്രൈംബ്രാഞ്ച് കണ്ടെത്തലുകളിൽ തൃപ്തരല്ലാത്ത പെൺകുട്ടിയുടെ കുടുംബം ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് അവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് സിബിഐക്ക് വിടണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. മരണസമയത്തെ സാഹചര്യങ്ങളും മൃതദേഹം കണ്ടെത്തിയ രീതിയും ദുരൂഹമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പ്രതിക്കെതിരെ ഈ മരണം ഉൾപ്പെടെ നിലവിൽ അഞ്ച് കേസുകളുണ്ടെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ.കെ. സമദ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിൽ ഇപ്പോൾ വിചാരണ നടന്നുവരികയാണ്. കേസ് നടപടികൾ നീണ്ടുപോകാതെ മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
















