മനുഷ്യൻ പടുത്തുയർത്തിയ ഈ മഹാനഗരത്തിലെ തിരക്കുകൾക്കും കോൺക്രീറ്റ് സൗധങ്ങൾക്കും പറയാൻ ഭയാനകമായ പല രഹസ്യങ്ങളുമുണ്ടാകും. പകയും വിദ്വേഷവും കണ്ണുനിറയ്ക്കുമ്പോൾ, കയ്യിലെടുക്കുന്ന ആയുധത്തിന് അറുക്കാൻ കഴിയാത്തത് നിയമത്തിന്റെ അദൃശ്യമായ കരങ്ങളെയാണെന്ന് പലരും മറന്നുപോകുന്നു. 2024-ൽ ബാംഗ്ലൂരിനെ നടുക്കിയ ആ കൊലപാതക വാർത്ത വെറുമൊരു മരണത്തിന്റെ കഥയായിരുന്നില്ല; മറിച്ച് കാലം ഒളിപ്പിച്ചുവെച്ച ക്രൂരമായ മറ്റൊരു ചതിയുടെ പുറത്തുവരൽ കൂടിയായിരുന്നു.
സ്നേഹിച്ചു വിവാഹം കഴിച്ചവരിൽ നിന്ന് മരണം മണക്കുന്ന ഭീഷണി നേരിടേണ്ടി വരുമ്പോഴുണ്ടാകുന്ന ആ വേദനയിൽ നിന്നാണ് ലളിത എന്ന പെൺകുട്ടി തന്റെ ബുദ്ധി ഉപയോഗിച്ചത്. ‘ഒരിക്കലും പിടിക്കപ്പെടില്ല’ എന്ന അമിതവിശ്വാസത്തിൽ കൊലയാളി കുഴിച്ചുമൂടിയത് സ്വന്തം ജീവിതം കൂടിയാണെന്ന് അയാൾ അറിഞ്ഞില്ല. സാങ്കേതികവിദ്യയും ഒരു സ്ത്രീയുടെ നിശ്ചയദാർഢ്യവും കൈകോർത്തപ്പോൾ, വർഷങ്ങളായി മണ്ണിൽ മറഞ്ഞുകിടന്ന നീതിയുടെ അസ്ഥികൂടങ്ങൾ പോലും സംസാരിക്കാൻ തുടങ്ങിയ സംഭവം അതായിരുന്നു ബാംഗ്ളൂരിൽ സംഭവിച്ചത്.
2024 ഓഗസ്റ്റ് 16-ന് ബാംഗ്ലൂർ നഗരം. അവിടെ ഒരു കൊലപാതകം സംഭവിച്ചു – ലളിത എന്ന 32 വയസ്സുകാരിയായ ബ്യൂട്ടീഷന്റെ ക്രൂരമായ കൊലപാതകം. വെറുമൊരു കൊലപാതകവാർത്ത എന്നതിലുപരി, വാട്സാപ്പിലെ ഒരു ‘ലൈവ് ലൊക്കേഷൻ’ എങ്ങനെ രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിച്ചു എന്നത് ആരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു ഈ സംഭവം.
ലളിതയും ഭർത്താവ് ഉമേഷും വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചവരായിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകളിൽ എല്ലാവരെയും പോലെ അവരുടെ ജീവിതവും മനോഹരമായിരുന്നുവെങ്കിലും, പിന്നീട് ഉമേഷിന്റെ അമിതമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ആ ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്താൻ തുടങി. സംശയരോഗിയായ ഉമേഷ് ലളിതയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. ഒടുവിൽ സഹികെട്ട്, തന്റെ അഞ്ചു വയസ്സുകാരനായ മകനെയും കൂട്ടി ലളിത മറ്റൊരു വീട്ടിലേക്ക് താമസം മാറി. ഡിവോഴ്സിനായി ഉമേഷിനെ സമീപിച്ചേക്കിലും അയാൾക്ക് ഒപ്പിട്ടു നൽകാൻ താല്പര്യമില്ലായിരുന്നു. മൂന്നു വർഷത്തോളം ഡിവോഴ്സിനായി കോടതി കയറിയിറങ്ങിയ ലളിതയെ ഉമേഷ് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
ഓഗസ്റ്റ് 16-ന് വൈകുന്നേരം നാലു മണിയോടെ ലളിത തന്റെ സുഹൃത്തായ ഉമയുടെ വീട്ടിലെത്തി അവളുടെ സ്കൂട്ടർ ആവശ്യപ്പെട്ടു. ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാമെന്ന് ഉമേഷ് സമ്മതിച്ചതായും മഗഡി കോടതിക്ക് സമീപം വരാൻ പറഞ്ഞതായും അവൾ ഉമയോട് പറഞ്ഞു. പക്ഷേ ഉമേഷിനെ നന്നായി അറിയവയിരുന്ന ലളിതയുടെ ഉള്ളിൽ ഒരു പേടിയുണ്ടായിരുന്നു. “ഞാൻ ഇന്ന് തിരിച്ചുവന്നില്ലെങ്കിൽ അതിന് കാരണം ഉമേഷായിരിക്കും, നീ ഇത് പോലീസിനെ അറിയിക്കണം” എന്ന് പറഞ്ഞുകൊണ്ട് അവൾ തന്റെ വാട്സാപ്പ് ലൈവ് ലൊക്കേഷൻ ഉമയ്ക്ക് ഷെയർ ചെയ്തു.
ലളിതയുടെ ഓരോ നീക്കവും ഉമ ഫോണിലൂടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ വൈകുന്നേരം 6:17-ന് ഹൊന്നപുര തടാകത്തിന് സമീപം വെച്ച് ആ ലൊക്കേഷൻ നിശ്ചലമായി. ലളിതയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്താ സംഭവിച്ചതെന്ന് ഉമക്ക് മനസിലായില്ല. രാത്രി എട്ടരയോടെ ലളിതയില്ലാതെ സ്കൂട്ടറുമായി ഉമേഷ് ഉമയുടെ വീട്ടുപടിക്കലെത്തി. ലളിതയെ ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു എന്ന കള്ളം പറഞ്ഞ് അവൻ അവിടെനിന്ന് രക്ഷപ്പെട്ടു. ഉമക്ക് അപ്പോൾ വലിയൊരു ചതി അനുഭവപെട്ടു. കുറച്ചു സമയത്തിന് ശേഷം ഉമയുടെ ഭർത്താവ് ബാലരാജുവിനെ ഉമേഷ് ഫോൺ വിളിച്ചു. “ഞാൻ അവളെ കൊന്നു, ഉമയുടെ വാട്സാപ്പിലെ ആ ലൊക്കേഷൻ എങ്ങനെയെങ്കിലും ഡിലീറ്റ് ചെയ്യിക്കണം” എന്നായിരുന്നു അയാളുടെ വിറയ്ക്കുന്ന ശബ്ദത്തിലുള്ള ആവശ്യം.
ഉടൻതന്നെ ഉമയും ബാലരാജുവും പോലീസിൽ വിവരമറിയിച്ചു. ഇൻസ്‌പെക്ടർ ഗിരിരാജിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഉമേഷും കൂട്ടാളികളും അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ഉമേഷ് എല്ലാം ഏറ്റു പറഞു. ചേലൂർ റിസർവ് ഫോറസ്റ്റിലെ ഒരു കുഴിയിൽ നിന്ന് ലളിതയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. എന്നാൽ കേസ് അവിടെ അവസാനിച്ചില്ല. പ്രതികളെ ചോദ്യം ചെയ്തപ്പോൾ അവർക്ക് ചേലൂർ ഫോറസ്റ്റുമായുള്ള അസ്വാഭാവികമായ ബന്ധം ഗിരിരാജിന്റെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് കിരൺ എന്ന മറ്റൊരു പ്രതിയുടെ ഭയാനകമായ ഭൂതകാലം പുറത്തു വന്നു. അഞ്ചു വർഷം മുമ്പ്, അതായത് 2019-ൽ, കിരണിന്റെ ഭാര്യ പൂജ മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയി എന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്.
എന്നാൽ സത്യം അതല്ലായിരുന്നു. ഒരു തർക്കത്തിനിടയിൽ കിരൺ പൂജയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ഇതേ ചേലൂർ ഫോറസ്റ്റിൽ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. ‘ദൃശ്യം’ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പൂജ ഒളിച്ചോടിപ്പോയി എന്ന് വിശ്വസിപ്പിക്കാൻ അവൻ പോലീസിൽ കള്ളപ്പരാതി നൽകുകയും ചെയ്തു.
വർഷങ്ങൾക്ക് ശേഷം അതേ കാട്ടിൽ ലളിതയെ കുഴിച്ചുമൂടാൻ ഉമേഷിന് ഉപദേശം നൽകിയത് കിരണായിരുന്നു. എന്നാൽ ലളിത അയച്ച ആ ഒരു ലൈവ് ലൊക്കേഷൻ ഉമേഷിന്റെയും കിരണിന്റെയും പ്ലാനുകൾ തകർത്തു. കാട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ അഞ്ചു വർഷം പഴക്കമുള്ള പൂജയുടെ അസ്ഥികൂടവും പോലീസ് കണ്ടെടുത്തു. ഡിഎൻഎ ടെസ്റ്റിലൂടെ അത് പൂജയുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
ഒരു സ്ത്രീയുടെ കരുതലും സാങ്കേതികവിദ്യയുടെ സഹായവും ചേർന്നപ്പോൾ, കാലം മറച്ചുപിടിച്ച ക്രൂരമായ രണ്ടു കൊലപാതകങ്ങളാണ് വെളിച്ചം കണ്ടത്. ലളിതയുടെയും പൂജയുടെയും ആത്മാക്കൾക്ക് നീതി ലഭിക്കാൻ ആ ലൈവ് ലൊക്കേഷൻ ഒരു നിമിത്തമായി മാറുകയായിരുന്നു.
















