സ്വന്തം ഭർതൃപിതാവിൽ നിന്ന് ആറു വർഷത്തോളമായി നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ വെളിപ്പെടുത്തി സ്കൂൾ പ്രിൻസിപ്പലായ യുവതി രംഗത്ത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയാണ് പീഡനവിവരം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം താമസിക്കുന്ന യുവതിക്ക്, ഭർതൃപിതാവ് നൽകിയ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കെതിരെയാണ് ഇപ്പോൾ നിയമനടപടി ആരംഭിച്ചിരിക്കുന്നത്.
വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും 2020 മുതലാണ് ഉപദ്രവം തുടങ്ങിയതെന്ന് യുവതി പറയുന്നു. ഒരേ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ രണ്ട് ഭാഗങ്ങളിലായാണ് പരാതിക്കാരിയും പ്രതിയും താമസിച്ചിരുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി എത്തിയിരുന്ന പ്രതി യുവതിയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ മക്കളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയം കാരണം യുവതി ദീർഘകാലം മൗനം പാലിക്കുകയായിരുന്നു.
ഉപദ്രവം സഹിക്കവയ്യാതെ വന്നപ്പോൾ യുവതി ഭർത്താവിനെ വിവരമറിയിക്കുകയും കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് പ്രതിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ കുറച്ചുനാൾ ശല്യം കുറഞ്ഞെങ്കിലും വൈകാതെ വീണ്ടും പഴയപടി തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ മാത്രമല്ല, യുവതി ജോലി ചെയ്യുന്ന സ്കൂളിലെ ഓഫീസ് മുറിയിൽ വെച്ചും അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിൽ വെച്ചും ഇയാൾ അതിക്രമത്തിന് മുതിർന്നു. കൂടാതെ, അശ്ലീല ചുവയുള്ള കത്തുകൾ നൽകി മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബർ 15-ന് രാവിലെയാണ് കേസിനാസ്പദമായ ഏറ്റവും ഒടുവിലത്തെ സംഭവം നടന്നത്. അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിന് സമീപം വെച്ച് ഇയാൾ യുവതിയെ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് ശക്തമായി എതിർത്തതോടെ യുവതിയെ പ്രതി ശാരീരികമായി ആക്രമിച്ചു. ഇതോടെയാണ് പോലീസിനെ സമീപിക്കാൻ യുവതി തീരുമാനിച്ചത്. യുവതിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















