ശബരിമല സന്നിധാനത്ത് ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരുടെ സംശയകരമായ പണമിടപാടുകളിൽ ക്രിമിനൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 2025-26 മണ്ഡല-മകരവിളക്ക് കാലയളവിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
സീസൺ കാലയളവിൽ സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മാത്രം 14,08,880 രൂപയുടെ മണിയോഡറുകൾ അയക്കപ്പെട്ടതായാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിനം വെറും 650 രൂപ വേതനത്തിന് ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരാണ് ഇത്തരത്തിൽ ലക്ഷങ്ങൾ നാട്ടിലേക്ക് അയച്ചത്. ഇതിൽ രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിന് മുകളിലും, മറ്റ് മൂന്ന് പേർ 25,000 രൂപയ്ക്ക് മുകളിലും അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയും വലിയ തുക കൈമാറ്റം ചെയ്യപ്പെട്ടത് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വലിയ സംശയങ്ങൾക്ക് ഇടയാക്കിയത്.ദേവസ്വം വിജിലൻസ് എസ്പിയാണ് ഈ ക്രമക്കേട് ആദ്യം കണ്ടെത്തിയത്. പോസ്റ്റ് ഓഫീസിൽ പണം അയക്കാൻ നൽകിയ നോട്ടുകളിൽ ഭസ്മത്തിന്റെയും കുങ്കുമത്തിന്റെയും അംശങ്ങൾ കണ്ടെത്തിയത് സംശയം വർദ്ധിപ്പിച്ചു. തുടർന്ന് സംശയനിഴലിലുള്ള ജീവനക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ ഹാജരാകാൻ തയ്യാറായില്ല.
മണ്ഡലകാലം കഴിയുമ്പോൾ മാത്രം ശമ്പളം അക്കൗണ്ടിലേക്ക് നൽകുന്ന രീതി നിലവിലിരിക്കെ, തീർത്ഥാടന കാലത്ത് തന്നെ ഇത്രയും തുക കൈമാറിയത് വഴിപാടായി ലഭിക്കുന്ന പണം അനധികൃതമായി കൈക്കലാക്കിയതാണെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം.വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സന്നിധാനം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകാൻ ദേവസ്വം കമ്മീഷണർ എക്സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദേശം നൽകി. ഇതിലൂടെ വിശദമായ ക്രിമിനൽ അന്വേഷണം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ശബരിമലയിലെ കാണിക്ക പരിപാലനം ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ ജോലി ചെയ്തിരുന്ന നൂറിലധികം ജീവനക്കാർ നിലവിൽ അന്വേഷണ പരിധിയിലുണ്ട്.
















