അമേരിക്കയിലെ സിയാറ്റിലിൽ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ടൂലയുടെ കുടുംബത്തിന് സിയാറ്റിൽ നഗരസഭ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. 2023 ജനുവരിയിൽ നടന്ന ദാരുണമായ അപകടത്തിൽ മരിച്ച ജാൻവിയുടെ കുടുംബം നൽകിയ സിവിൽ കേസിനെത്തുടർന്നാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഈ വൻ തുക നൽകാൻ സിറ്റി കൗൺസിൽ ധാരണയിലെത്തിയത്.
2023 ജനുവരി 23-നാണ് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ജാൻവി കണ്ടൂല കൊല്ലപ്പെട്ടത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു അടിയന്തര കേസിലേക്ക് വിളികൂട്ടി പാഞ്ഞുവന്ന പോലീസ് ഓഫീസർ കെവിൻ ഡേവ് ഓടിച്ച വാഹനം ജാൻവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മണിക്കൂറിൽ വെറും 40 കിലോമീറ്റർ വേഗത അനുവദനീയമായ സ്ഥലത്ത് 119 കിലോമീറ്റർ വേഗതയിലാണ് പോലീസ് വാഹനം എത്തിയത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ജാൻവി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.
ജാൻവിയുടെ മരണം ലോകശ്രദ്ധ നേടാൻ കാരണം അപകടത്തിന് ശേഷം പുറത്തുവന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ പ്രതികരണമായിരുന്നു. അപകടം അന്വേഷിക്കാനെത്തിയ ഡാനിയൽ ഓഡറർ എന്ന പോലീസ് ഉദ്യോഗസ്ഥൻ, ജാൻവിയുടെ മരണത്തെ പരിഹസിക്കുകയും “അവൾക്ക് പരിമിതമായ മൂല്യമേയുള്ളൂ (limited value), 11,000 ഡോളറിന്റെ ചെക്ക് എഴുതി നൽകിയാൽ മതി” എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തത് ബോഡിക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇത് ഇന്ത്യയിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും കാരണമായി.
ഏകദേശം 20 മില്യൺ ഡോളർ നഗരസഭയുടെ ഇൻഷുറൻസ് തുകയിൽ നിന്നാണ് നൽകുന്നത്.
















