നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്ക് അയ്യായിരം രൂപവീതം അക്കൗണ്ടിൽ നൽകി വൻ നീക്കവുമായി എം.കെ. സ്റ്റാലിൻ സർക്കാർ. സാമൂഹികമാധ്യമമായ എക്‌സിലൂടെ സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
1.31 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങളിലെ പ്രതിമാസ വിഹിതം ചേർന്ന മൂവായിരം രൂപയും പ്രത്യേക വേനൽക്കാല സഹായമായ രണ്ടായിരം രൂപയും ഉൾപ്പെടെ അയ്യായിരം രൂപയാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് ലഭിച്ചത്.
കൂടാതെ സ്റ്റാലിൻ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതി പ്രകാരം നൽകുന്ന തുക ആയിരത്തിൽനിന്ന് രണ്ടായിരമാക്കി ഉയർത്തുമെന്നും സാമൂഹികമാധ്യമക്കുറിപ്പിൽ എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. അതുപോലെ തിരഞ്ഞെടുപ്പ് വരുന്നത് ചൂണ്ടിക്കാണിച്ച് മൂന്നുമാസത്തെ ധനസഹായവിതരണം തടസ്സപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.
എന്നാൽ, ഈ ദ്രവീഡിയൻ മോഡൽ സർക്കാർ അതിനെ അതിജീവിച്ചെന്നും ഈ ധനസഹായം, സ്റ്റാലിൻ തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് നൽകിയ ഉറപ്പായതിനാൽ ആര് തടസ്സം സൃഷ്ടിച്ചാലും താൻ അതിൽനിന്ന് പിന്നോട്ട് പോകില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
















