പണം, അത് മനുഷ്യനെ വളർത്താനും തകർക്കാനും കെൽപ്പുള്ള ഇരട്ടത്തലയുള്ള ആയുധമാണ്. പണത്തോടുള്ള അമിതമായ ആർത്തി മനുഷ്യത്വത്തെപ്പോലും വിഴുങ്ങുന്ന കാഴ്ചകളാണ് ഇന്ന് നമുക്ക് ചുറ്റും. സ്വത്തിനും സമ്പത്തിനും വേണ്ടി ചോരബന്ധങ്ങളെപ്പോലും ഇല്ലാതാക്കാൻ മടിക്കാത്ത ക്രൂരതകളുടെ വാർത്തകൾക്കിടയിൽ മാവേലിക്കരയിൽ നിന്നും കേൾക്കുന്ന ഈ വാർത്ത ഏതൊരു മനുഷ്യസ്നേഹിയുടെയും ഉള്ളുലയ്ക്കുന്നതാണ്.
തന്റെ ജീവിതത്തിലേക്ക് സ്നേഹമായി കടന്നുവന്നവൾ, ഒടുവിൽ തന്റെ അന്തകയായി മാറുമെന്ന് ആ പാവം മനുഷ്യൻ അറിഞ്ഞിരുന്നില്ല. തകർന്നുപോയ ഒരു ദാമ്പത്യത്തിന്റെ നോവിൽ നിന്നും കരകയറാൻ ശ്രമിച്ച രാജേഷിനെ സ്നേഹം നടിച്ചു ചതിക്കുകയായിരുന്നു സ്മിത. വെറും പണത്തിന് വേണ്ടി അവർ ഇല്ലാതാക്കിയത് ഒരായുസ്സിന്റെ അധ്വാനം മാത്രമല്ല, ഒരു പിഞ്ചുകുഞ്ഞിന് താങ്ങും തണലുമാകേണ്ട അച്ഛനെക്കൂടിയാണ്. സ്നേഹിച്ച പെണ്ണിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങിയ ആ ചതിയുടെയും കൊലപാതകത്തിന്റെയും നടുക്കുന്ന കഥയാണിത്.
മാവേലിക്കര നഗരം. അവിടെ ചെങ്ങന്നൂർ സ്വദേശിയായിരുന്നു രാജേഷ്. രാജേഷിന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല. മകന് ചെറിയ പ്രായമുള്ളപ്പോൾ തന്നെ രാജേഷ് വിവാഹബന്ധം വേർപെടുത്തിയിരുന്നു. പിന്നെ അച്ഛനും മകനും മാത്രമായിരുന്നു . ചങ്ങനാശ്ശേരിയിൽ ഒരു മാര്യേജ് ബ്യൂറോ നടത്തിവരികയായിരുന്നു അദ്ദേഹം. നല്ല നിലയിൽ പോയിരുന്ന ആ സ്ഥാപനത്തിലെ സ്റ്റാഫായിരുന്നു സ്മിത. സ്മിത പതുക്കെ രാജേഷിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.
ആദ്യമൊക്കെ സ്മിത വെറുമൊരു സാധാരണ സ്റ്റാഫായിരുന്നു. പതുക്കെ അവർ തമ്മിൽ അടുപ്പമുണ്ടായി. രാജേഷിന്റെ മകനോട് സ്മിത ഭയങ്കര സ്നേഹം കാണിച്ചു. പാർക്കിൽ കൊണ്ടുപോകുന്നതും കെയർ ചെയ്യുന്നതുമായ ഫോട്ടോകൾ ഫേസ്ബുക്കിലും വാട്സാപ്പിലും ഒക്കെ ഇടുകയും അങ്ങനെ പലതും. അങ്ങനെ ഭാര്യ അകന്നു നിൽക്കുന്ന രാജേഷിനും ‘അമ്മ കൂടെ ഇല്ലാത്ത ആ കുഞ്ഞു മകനും സ്മിത ഒരു ആശ്വാസമായി.
പക്ഷേ, സ്മിതയുടെ മനസ്സിൽ മറ്റ് പല കണക്കുകൂട്ടലുകളുമായിരുന്നു. സ്മിതയ്ക്ക് ഭർത്താവും രണ്ട് മക്കളും ഉണ്ടെന്ന കാര്യം രാജേഷിന്റെ വീട്ടുകാർ വൈകിയാണ് അറിഞ്ഞത്. സ്നേഹം നടിച്ചു സ്മിത രാജേഷിന്റെ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം തട്ടിയെടുത്തു. എന്നാൽ സ്ഥാപനം സ്മിതയുടെ പേരിലേക്ക് മാറിയതോടെ രാജേഷിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടു തുടങ്ങി. സ്ഥാപനത്തിൽ നിന്ന് കിട്ടുന്ന ചെറിയ തുക കൊണ്ട് മാത്രം ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിലായി രാജേഷ്.
ഒരിക്കൽ മാവേലിക്കര നഗരത്തോട് ചേർന്നുള്ള ബാറിൽ പതിവുപോലെ നല്ല തിരക്കായിരുന്നു. ലഹരിയിൽ ആടി ഉലയുന്നവർക്കും വന്നുപോകുന്നവർക്കുമിടയിൽ രാജേഷ് അന്ന് ഉച്ചുമുതൽ അവിടെ ഉണ്ടായിരുന്നു. ആ ബാറിലെ സ്ഥിരം മുഖമായതുകൊണ്ട് തന്നെ ആരും രാജേഷിനെ പ്രത്യേകം ശ്രദ്ധിച്ചതുമില്ല. പക്ഷേ, ആ തിരക്കേറിയ നഗരത്തിന്റെ ഒരു കോണിൽ രാജേഷിന്റെ ജീവിതം അവസാനിക്കാൻ പോകുകയാണെന്ന് ആരും അറിഞ്ഞിരുന്നില്ല.
പിറ്റേന്ന് രാവിലെ മാവേലിക്കര പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ എത്തി. ബാറിന് സമീപം യൂണിയൻ ബാങ്കിന്റെ മുന്നിൽ ഒരു മൃതദേഹം കിടക്കുന്നു. പോലീസ് എത്തുമ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. ഷർട്ട് ഇല്ലാതെ, പാൻറ്സ് മാത്രം ധരിച്ച്, രക്തം വാർന്ന നിലയിലായിരുന്നു രാജേഷിന്റെ ശരീരം. അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. രണ്ട് യുവാക്കൾ ചേർന്ന് രാജേഷിനെ ക്രൂരമായി മർദ്ദിക്കുന്നതും നെഞ്ചിൽ ശക്തമായി ഇടിച്ചു വീഴ്ത്തുന്നതും അതിൽ വ്യക്തമായിരുന്നു.
രാജേഷിന്റെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കൾ എത്തുമ്പോഴേക്കും അവിടെ സ്മിത ഉണ്ടായിരുന്നു. ആംബുലൻസിൽ മൃതദേഹത്തോടൊപ്പം യാത്ര ചെയ്യുമ്പോഴും വന്ദനത്തൊട്ടാണോ കൊണ്ടുപോകുന്നത് എന്ന് ചോദിച്ചു വിളിക്കുമ്പോഴും സ്മിതയുടെ ഉള്ളിൽ ഭയമായിരുന്നില്ല, മറിച്ച് എല്ലാം പ്ലാൻ ചെയ്തതിന്റെ ആത്മവിശ്വാസമായിരുന്നു.
എന്നാൽ പോലീസിനും ബന്ധുക്കൾക്കും സ്മിതയെ സംശയം ഉണ്ടായിരുന്നു. അങ്ങനെ പോലീസ് അന്വേഷണം സ്മിതയുടെ സുഹൃത്തുക്കളായ സുനുവിലേക്കും ബിജുവിലേക്കും നീണ്ടു. ഇവർ രാജേഷിന്റെ കൂടെ ഇരുന്ന് മദ്യപിച്ചവരായിരുന്നു. കൊലപാതകത്തിന് ശേഷം രാജേഷിന്റെ മൃതദേഹത്തിന്റെ ഫോട്ടോ ഇവർ സ്മിതയ്ക്ക് അയച്ചു കൊടുത്തു ഇത് ഒരു നിർണായക തെളിവായി. സ്മിത നൽകിയ കൊട്ടേഷൻ പ്രകാരമാണ് ഇവർ രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.
സ്മിതയ്ക്ക് രാജേഷിന്റെ ബിസിനസ്സ് ഒറ്റയ്ക്ക് നടത്തണമെന്ന ആഗ്രഹവും രാജേഷുമായുള്ള സാമ്പത്തിക തർക്കങ്ങളുമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. സ്ഥാപനത്തിന് നല്ല വരുമാനമുണ്ടായിരുന്നു. രാജേഷിനെ ഒഴിവാക്കിയാൽ ആ ലാഭം മുഴുവൻ തനിക്ക് കിട്ടുമെന്ന് സ്മിത കണക്കുകൂട്ടി.
സ്നേഹിച്ച പെണ്ണിന്റെ ചതിയിൽ രാജേഷിന്റെ ജീവിതം പൊലിഞ്ഞപ്പോൾ, അനാഥനായത് സ്മിത സ്വന്തം മകനെപ്പോലെ സ്നേഹിച്ച ആ കൊച്ചു ബാലനായിരുന്നു.
















