ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിൽ തിരുത്തൽ വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടവയല്ലെന്നും യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്നുമുള്ള എസ്എൻഡിപിയുടെ പഴയ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.
സ്ത്രീ പ്രവേശനം നടപ്പിലാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിലെ ജനവികാരം സർക്കാർ കണ്ടതാണെന്നും വിധി വന്ന സമയത്ത് അനുകൂലിച്ചവർ പോലും ഇന്ന് നിലപാട് മാറ്റിത്തുടങ്ങിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിൽ യുവതീപ്രവേശനത്തെ സർക്കാർ എതിർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉൾപ്പെടെയുള്ളവർ ഉന്നയിച്ച കാര്യങ്ങൾ പരിഗണിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളെ കുറിച്ചുള്ള തർക്കങ്ങളിൽ കോടതി തീരുമാനമെടുക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















