പറവൂരിൽ ഓൺലൈൻ ആയി പണം എടുത്തെന്നും തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. ചിറ്റാറ്റുകര സ്വദേശിനിയായ യുവതിയാണ് ആലുവ സൈബർ സെല്ലിൽ പരാതി നൽകിയത്.
ഇന്നലെ രാവിലെയാണ് സംഭവം നടക്കുന്നത്. യുവതിയുടെ വാട്സാപ്പിലേക്ക് രാവിലെ ഒരു അജ്ഞാത നമ്പറിൽ നിന്നും മെസ്സേജ് വരുകയും അവർ ഒരു ലോൺ എടുത്തിട്ടുണ്ടെന്നും 2,199 രൂപ തിരിച്ചടവ് അടക്കണം എന്ന് പറയുകയും ചെയ്തു. എന്നാൽ യുവതി ലോൺ ഒന്നും എടുത്തിരുന്നില്ല.
അതിനാൽ താൻ ലോൺ ഒന്നും എടുത്തില്ലെന്നും പണം നൽകില്ലെന്നും മറുപടി അയച്ചു. ഇതോടെ ഇവരുടെ അടവ് മാറ്റി യുവതിയുടെ ഫോട്ടോ മോർഫ് ചെയ്തു നഗ്നചിത്രങ്ങളാക്കുകയും ഇത് യുവതിക്ക് അയച്ചു നൽകിയിട്ട് പണം നൽകിയില്ലെങ്കിൽ ഇത് കൂട്ടുകാർക്കും ബന്ധുക്കൾക്ക് അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൂടാതെ ഈ ചിത്രം യുവതിയുടെ രണ്ട് സുഹൃത്തുകൾക്ക് അയച്ചു നൽകുകയും ചെയ്തു. കുറച്ചു സമയത്തിന് ശേഷം അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കാൾ വരുകയും അവർ ഇംഗ്ലീഷിൽ സംസാരിക്കുകയും ചെയ്തു എന്നും യുവതി പരാതിയിൽ പറയുന്നത്. ഇതോടെ യുവതി സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















