2026 ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദനങ്ങളാൽ മൂടി മുഖ്യമന്ത്രി പിണറായി വിജയൻ. ഫൈനലിലെ മാസ്മരിക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ഇന്ത്യയുടെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഞ്ജുവിന്റെ നേട്ടം ഓരോ മലയാളിക്കും ആവേശകരവും അഭിമാനകരവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫൈനലിൽ ന്യൂസിലാൻഡിനെതിരെ 46 പന്തിൽ നിന്ന് 89 റൺസ് അടിച്ചുകൂട്ടി സഞ്ജു നടത്തിയ പോരാട്ടം ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായിരുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ തേടി ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം എത്തിയത് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നതായി മുഖ്യമന്ത്രി കുറിച്ചു.
ഓരോ മലയാളിയുടെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ് ഈ വിജയമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. സ്വന്തം മണ്ണിൽ കിരീടം നേടി ലോകക്രിക്കറ്റിന്റെ നെറുകയിൽ ഇന്ത്യ വെന്നിക്കൊടി പാറിച്ചപ്പോൾ, ഒരു മലയാളി താരം അതിന്റെ മുൻനിരയിൽ ഉണ്ടായത് കേരളത്തിന് വലിയ അഭിമാനമാണ്. പതറാത്ത ആത്മവിശ്വാസത്തോടെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ സഞ്ജുവിന് സാധിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ :
സ്വന്തം മണ്ണിൽ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു.
ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചു ആവേശകരമാണ്. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
















