മനുഷ്യന്റെ ഉള്ളിൽ അണയാതെ കത്തുന്ന ആർത്തിയും പകയും പലപ്പോഴും ചെന്നവസാനിക്കുന്നത് ചോരമരവിപ്പിക്കുന്ന ക്രൂരതകളിലാണ്. പണത്തോടുള്ള ആർത്തിയും അവിഹിത ബന്ധങ്ങളും ചേർന്ന് ഉറ്റവരുടെ ജീവനെടുക്കുന്ന വാർത്തകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്നാൽ, സ്വന്തം രക്തവും ജീവിതപങ്കാളിയും ഒരുമിച്ച് ചേർന്ന് ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയാലോ? സ്നേഹവും വിശ്വാസവും നിറഞ്ഞ ഒരു കുടുംബം എങ്ങനെ ഒരു കൊലപാതക സംഘമായി മാറിയെന്നതിന്റെ ഞെട്ടിക്കുന്ന സംഭവം ആയിരുന്നു ഉത്തർപ്രദേശിൽ സംഭവിച്ചത്.
ഒരുവശത്ത് പണത്തോടുള്ള ആർത്തി, മറുവശത്ത് വഴിതെറ്റിയ ബന്ധങ്ങൾ—ഇവ രണ്ടും ഒത്തുചേർന്നപ്പോൾ അവിടെ പൊലിഞ്ഞത് ഒരു കുടുംബനാഥന്റെ ജീവനായിരുന്നു. മകളുടെ വിവാഹത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ തുടങ്ങി, ഒടുവിൽ സ്വന്തം ഭാര്യയും മകളും ചേർന്ന് ആസൂത്രണം ചെയ്ത ആ കൊലപാതകം ഏതൊരു മനുഷ്യന്റെയും ഉള്ളുലയ്ക്കുന്നതാണ്.
ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലുള്ള ഭൂപരി എന്ന കൊച്ചു ഗ്രാമം. പച്ചപ്പും കൃഷിയും ഉപജീവനമാക്കി ജീവിച്ചിരുന്ന 54 വയസ്സുകാരനായ സുഭാഷും ഭാര്യ കവിതയും നാല് മക്കളുമടങ്ങുന്ന സന്തോഷകരമായ ഒരു കുടുംബം. സ്വന്തമായി കൃഷിയിടമുള്ള സുഭാഷ്, തന്റെ മക്കളെ നല്ല നിലയിൽ പഠിപ്പിക്കണമെന്നും അവർക്ക് ഉന്നത ജോലികൾ ലഭിക്കണമെന്നും ആഗ്രഹിച്ച കഠിനാധ്വാനിയായ ഒരു പിതാവായിരുന്നു. മൂത്ത മക്കളായ ഡോളിയും സോനവും കോളേജിലും, ആൺമക്കൾ സ്കൂളിലും പഠിക്കുന്നു. സുഭാഷിന് താങ്ങും തണലുമായി ഭാര്യ കവിതയും കൂടെയുണ്ട്.
എന്നാൽ, ആ കുടുംബത്തിന്റെ സമാധാനം തകരാൻ അധികം താമസമില്ലായിരുന്നു.
കോളേജിൽ പഠിക്കുന്ന സുഭാഷിന്റെ മൂത്ത മകൾ ഡോളി മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായി. ഗ്രാമീണ ചിന്താഗതിക്കാരനായ സുഭാഷിന് ഇത് ഉൾക്കൊള്ളാനായില്ല. തന്റെ മകൾ മറ്റൊരു ജാതിക്കാരനെ വിവാഹം കഴിക്കുന്നത് അയാൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. സുഭാഷ് അവളെ വീട്ട് തടങ്കലിലാക്കി. കോളേജിലോ പുറത്തേക്കോ വിടാതെ നോക്കി. ഉടൻ തന്നെ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കാൻ ശ്രമിച്ചെങ്കിലും ഡോളി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഒടുവിൽ, സുഭാഷിന്റെ കണ്ണുവെട്ടിച്ച് അവൾ തന്റെ കാമുകനോടൊപ്പം ഒളിച്ചോടി.
ഈ സംഭവം സുഭാഷിനെ മാനസികമായി തകർത്തു കളഞ്ഞു. ഗ്രാമവാസികളുടെ മുന്നിൽ താൻ അപമാനിതനായെന്ന് അയാൾ വിശ്വസിച്ചു. ദേഷ്യം മൂത്ത സുഭാഷ്, മകളെ നിയമപരമായി തള്ളിപ്പറയുകയും സ്വത്തിൽ അവൾക്ക് യാതൊരു അവകാശവുമില്ലെന്ന് എഴുതി വെക്കുകയും ചെയ്തു. അന്ന് മുതൽ സുഭാഷിന്റെ സ്വഭാവം മാറി. വീട്ടിലുള്ളവരോട് എപ്പോഴും വഴക്കും ദേഷ്യവുമായി മാറി.
2025 ജൂൺ 23. അന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ സുഭാഷ് പതിവുപോലെ കൃഷിയിടത്തിലേക്ക് പോയി. വൈകുന്നേരം ഏഴ് മണിക്ക് തിരിച്ചെത്തുമെന്ന് കവിതയോട് പറഞ്ഞിരുന്നെങ്കിലും രാത്രി ഒമ്പത് മണിയായിട്ടും സുഭാഷ് വന്നില്ല. ഒടുവിൽ ജോലി കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന സുഭാഷിന് നേരെ വിജനമായ റോഡിൽ വെച്ച് വെടിയേറ്റു. മുതുകിൽ വെടിയുണ്ട തുളച്ചുകയറിയ അയാൾ നിലവിളിച്ചു. ചോരയൊലിപ്പിച്ചു കൊണ്ട് ഓടിയ സുഭാഷ് വഴിയിലുണ്ടായിരുന്ന ഒരാളുടെ മുന്നിൽ വീണു. ഭയന്ന അയാൾ ഉടൻ തെങ്ങ് പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഉടൻ സ്ഥലത്തെത്തി സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി.
ആദ്യം സംശയം നീണ്ടത് ഒളിച്ചോടിപ്പോയ ഡോളിക്കും ഭർത്താവിനും നേരെയായിരുന്നു. എന്നാൽ അവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഗ്രാമവാസികളെയോ സുഹൃത്തുക്കളെയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും തുമ്പൊന്നും കിട്ടിയില്ല. ഒടുവിൽ പോലീസ് സുഭാഷിന്റെ കുടുംബാംഗങ്ങളുടെ ഫോൺ രേഖകൾ പരിശോധിക്കാൻ തീരുമാനിച്ചു.
അവിടെയാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. സുഭാഷിന്റെ ഭാര്യ കവിതയും രണ്ടാമത്തെ മകൾ സോനവും ഗുൽസാർ എന്ന സുഹൃത്തുമായി നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ സോനം സത്യങ്ങൾ വിളിച്ചുപറഞ്ഞു. ഡോളിയുടെ ഒളിച്ചോടലിന് ശേഷം വീട്ടിൽ നടന്ന വഴക്കുകൾ സഹിക്കവയ്യാതെ സോനവും മറ്റൊരു പ്രണയബന്ധം തുടങ്ങിയിരുന്നു. ഇതിനെ സുഭാഷ് എതിർത്തിരുന്നു. അപ്പോഴാണ് സോനം തന്റെ അമ്മയ്ക്ക് ഗുൽസാറുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. ഇത് ആയുധമാക്കി എടുത്ത അവൾ ഇത് വെച്ച് അമ്മയെ ഭീഷണിപ്പെടുത്തി തന്റെ പ്രണയത്തിന് അനുകൂലമാക്കി.
തങ്ങളുടെ പ്രണയബന്ധങ്ങൾക്കും സുഭാഷിന്റെ സ്വത്തിനും തടസ്സമായി നിൽക്കുന്ന അയാളെ ഇല്ലാതാക്കാൻ കവിതയും സോനവും ചേർന്ന് പദ്ധതിയിട്ടു. കവിത തന്റെ കാമുകനായ ഗുൽസാറിനെയും സോനം തന്റെ കാമുകനായ വിപിനെയും ഇതിനായി കൂട്ടുപിടിച്ചു. വിപിൻ തന്റെ സുഹൃത്തായ ശുഭത്തെയും കൂട്ടി സുഭാഷിനെ കൊലപ്പെടുത്തുകയായിരുന്നു.
ഒരു സാധാരണ അവിഹിത കേസിനേക്കാൾ അപ്പുറം, സ്വന്തം രക്തവും ജീവിതപങ്കാളിയും ചേർന്ന് ഒരു മനുഷ്യനെ ഇല്ലാതാക്കിയ ഈ സംഭവം ആ ഗ്രാമത്തെ നടുക്കി. സ്വത്തിനും പണത്തിനും അവിഹിത ബന്ധത്തിനും എത്ര മാത്രം ആളുകൾ വില നൽകുന്നു എന്നതിന്റെ ഉദാഹരണം ആണ് ഈ സംഭവം.
















