കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ അമ്മയും മകളും മരിച്ചു. രണ്ട് പേർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), മോഹന്റെ മകൻ മായങ്ക് (11) എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചിട്ടി ബിസിനസുമായി ബന്ധപ്പെട്ട കനത്ത സാമ്പത്തിക തകർച്ചയാണ് ഈ ക്രൂരമായ തീരുമാനത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നാണ് പ്രാഥമിക വിവരം. മോഹൻ ഗൗഡ തന്റെ അമ്മയുടെയും സഹോദരിയുടെയും മകന്റെയും കഴുത്തറുത്ത ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് തങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് വിവരിക്കുന്ന ഒരു വീഡിയോ സന്ദേശം കുടുംബം റെക്കോർഡ് ചെയ്തിരുന്നു.
കുടുംബം അയച്ച വീഡിയോ സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബന്ധുക്കൾ വീട്ടിലേക്ക് കുതിച്ചെത്തിയെങ്കിലും മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് നാലുപേരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും ആശയും വർഷിതയും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
മോഹൻ ഗൗഡ വലിയ തോതിലുള്ള ചിട്ടി ബിസിനസുകളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നീളുന്ന വൻ സാമ്പത്തിക ഇടപാടുകളാണ് മോഹൻ നടത്തിയിരുന്നത്. ഈ ബിസിനസിലുണ്ടായ വലിയ തകർച്ചയും തുടർന്നുണ്ടായ കടബാധ്യതയുമാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
















