ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് പാകിസ്താൻ പ്രചരിപ്പിച്ച അതേ കാര്യങ്ങൾ കോൺഗ്രസ് ഏറ്റുപറയുകയായിരുന്നുവെന്ന രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരമൊരു നിർണായക ഘട്ടത്തിൽ രാജ്യത്തിന്റെ സായുധ സേനയുടെ ആത്മവീര്യം തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. അസമിലെ ബർപേട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോൺഗ്രസ് നേതാക്കളും പാകിസ്താനും തമ്മിലുള്ള ഈ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ടകൾക്ക് കോൺഗ്രസ് എപ്പോഴും ഒത്താശ ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു. സർജിക്കൽ സ്‌ട്രൈക്ക്, എയർ സ്‌ട്രൈക്ക് എന്നിവ നടന്നപ്പോഴും സൈന്യത്തിന്റെ വീര്യത്തെ കോൺഗ്രസ് ചോദ്യം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം പാകിസ്താനെ കീഴടങ്ങാൻ പ്രേരിപ്പിച്ചപ്പോൾ, പാകിസ്താന് സ്തുതി പാടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ പരസ്യമായി പിന്തുണയ്ക്കുകയാണെന്നും അവർക്കെതിരെയുള്ള നടപടികളെ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
















