അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. യുഎസ് ലക്ഷ്മണ രേഖ ലംഘിച്ചാൽ തിരിച്ചടി പശ്ചിമേഷ്യയുടെ പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് ഐആർജിസി. സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിച്ചാൽ അതേ രീതിയിൽ പ്രതികരിക്കാൻ മടിക്കില്ലെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ സമ്മതിച്ചില്ലെങ്കിൽ ആക്രമിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനിടെയാണ് ഐആർജിസിയുടെ പ്രതികരണം. ഇറാനെതിരെ ഭീഷണി കടുപ്പിച്ച് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാനെ ഒറ്റ രാത്രി കൊണ്ട് അവസാനിപ്പിക്കും. നാളെയ്ക്കുള്ളിൽ നയതന്ത്ര കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ‘ശിലായുഗ’ത്തിലേക്ക് തിരികെ എത്തിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്.
അമേരിക്ക നടത്തുന്നത് ക്രൂരമായ അധിനിവേശ യുദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.അതേസമയം ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ 12 മണിക്കൂർ ശേഷിക്കെ അവസാന വട്ട ചർച്ചകളിലേക്ക് കടന്ന് യുഎസും ഇറാനും. മധ്യസ്ഥ രാജ്യമായ പാക്കിസ്താനിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇന്നലെ ട്രംപ് മുന്നോട്ടുവച്ച താത്കാലിക വെടിനിർത്തൽ കരാർ ഇറാൻ തള്ളിയിരുന്നു. പകരം 10 ഇന നിർദേശങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചത്. ഈജിപ്ത്, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളാണ് അവസാനവട്ട ചർച്ചകൾക്കായി മുന്നിട്ടിറങ്ങിയത്.
Story Highlights : Retaliation will spread beyond the Middle East Iran warns US
















