നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം കൈവരിക്കുമെന്നും നൂറോളം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യുഡിഎഫിന്റെ വ്യക്തമായ ആധിപത്യം കേരളം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ സുധാകരന് ചെറിയൊരു നാക്കുപിഴ സംഭവിച്ചത് കൗതുകമായി. “തുടർഭരണം അവസാനിക്കില്ല” എന്ന് അദ്ദേഹം അറിയാതെ പറഞ്ഞുവെങ്കിലും, നിമിഷങ്ങൾക്കകം തന്നെ തിരുത്തി. “എൽഡിഎഫിന്റെ ഭരണത്തുടർച്ച ഒരിക്കലും അനുവദിക്കില്ല” എന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പുണ്ടെന്നും ആവർത്തിച്ചു.
തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തകരും അനുഭാവികളും സജീവമായി പങ്കെടുത്തുവെന്നും താഴെത്തട്ടിൽ നിന്ന് തനിക്ക് ലഭിക്കുന്ന വിവരങ്ങൾ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും സുധാകരൻ പറഞ്ഞു. ജനവിധി യുഡിഎഫിന് അനുകൂലമാകുമെന്ന കാര്യത്തിൽ തനിക്ക് തരിമ്പും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
പേരാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകളെ അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു. മണ്ഡലത്തിലെ സ്ഥിതിഗതികൾ താൻ നേരിട്ട് വിലയിരുത്തിയതാണെന്നും അവിടെ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സണ്ണി ജോസഫിനെ തോൽപ്പിക്കാൻ സുധാകരൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. സണ്ണി ജോസഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
















