മധ്യപ്രദേശിൽ മോഷണശ്രമത്തിനിടെ വ്യാപാരി കൊല്ലപ്പെട്ടെന്ന പരാതിയിൽ നാടകീയ തിരിവ്. സുഗന്ധവ്യഞ്ജന വ്യാപാരിയായ പുരോഹിത് ദേവ് കൃഷ്ണയുടെ (28) മരണം ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കേസിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യ പ്രിയങ്ക (25), കാമുകൻ കംലേഷ് പുരോഹിത് (32), വാടകക്കൊലയാളി സുരേന്ദ്ര ഭാട്ടിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏഴാം തീയതിയാണ് ദേവ് കൃഷ്ണയെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ഭർത്താവിനെ വകവരുത്തിയെന്നും 3.7 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും തട്ടിയെടുത്തെന്നുമായിരുന്നു പ്രിയങ്ക പോലീസിന് നൽകിയ മൊഴി. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രിയങ്ക വിവരിച്ച മോഷണ കഥ പോലീസിനെപ്പോലും ആദ്യം ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
മോഷ്ടാക്കൾ തന്നേയും ഉപദ്രവിച്ചെന്നും കൈകാലുകൾ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നെന്നുമാണ് പ്രിയങ്ക അവകാശപ്പെട്ടിരുന്നത്. എന്നാൽ, മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ ആഭരണങ്ങൾ പിന്നീട് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് തന്നെ പോലീസ് കണ്ടെടുത്തു. ഇതോടെയാണ് പ്രിയങ്കയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
ദേവ് കൃഷ്ണയുമായി പ്രിയങ്ക നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ ശാരീരിക വർണ്ണത്തെക്കുറിച്ച് പറഞ്ഞ് യുവതി നിരന്തരം അധിക്ഷേപിച്ചിരുന്നതായും ഇതിലും നല്ല ഒരാളെ ഭർത്താവായി കിട്ടാൻ താൻ അർഹയാണെന്ന് പ്രിയങ്ക വിശ്വസിച്ചിരുന്നതായും കൊല്ലപ്പെട്ടയാളുടെ സഹോദരി ജ്യോതി വെളിപ്പെടുത്തി. ഇതിനിടെയാണ് കംലേഷുമായി പ്രിയങ്ക പ്രണയത്തിലാകുന്നതും ഭർത്താവിനെ ഒഴിവാക്കാൻ തീരുമാനിക്കുന്നതും.
ഭർത്താവിനെ വധിക്കാൻ ഒരു ലക്ഷം രൂപയ്ക്കാണ് സുരേന്ദ്ര ഭാട്ടിയ എന്ന ക്രിമിനലിന് ഇവർ കൊട്ടേഷൻ നൽകിയത്. 50,000 രൂപ മുൻകൂറായി നൽകി. സംഭവദിവസം രാത്രി പ്രിയങ്ക തന്നെ വീടിന്റെ മുൻവാതിൽ തുറന്നിട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന ദേവ് കൃഷ്ണയെ സുരേന്ദ്ര ഭാട്ടിയ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കാൻ അലമാരകൾ വാരിവലിച്ചിടുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ദേവ് കൃഷ്ണയുടെ കുടുംബം.
മോഷണശ്രമം എന്ന പരാതി നൽകിയതിനു ശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ പ്രിയങ്ക പറയുന്നത്:
‘അവർ ആദ്യം എന്റെ വായപൊത്തി. പിന്നീട് പറഞ്ഞു നിങ്ങളുടെ കയ്യിൽ ഉള്ളതെല്ലാം ഞങ്ങൾക്ക് തരും, അല്ലെങ്കിൽ നിങ്ങളെ ഞങ്ങൾ കൊല്ലും. അവർ എന്നെ വലിച്ചിഴച്ചു. അലമാരികൾ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഞാൻ പറഞ്ഞു, ഞാൻ എല്ലാം തരാം , ഞങ്ങളെ വെറുതെ വിടൂ . എന്റെ എല്ലാ സാധനങ്ങളും എടുത്ത് അവർക്ക് കൊടുത്തു. എന്റെ കൈകളും കാലുകളും കെട്ടിയിട്ടു. എന്റെ വസ്ത്രങ്ങൾ അവർ കീറി ഞാൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ , അവർ എന്റെ ഭർത്താവിനെ കൊല്ലും എന്നു പറഞ്ഞു. ഞാൻ അവരിൽ രണ്ടുപേരെ കണ്ടു, പക്ഷേ കൂടുതൽ പേരുണ്ടായിരുന്നു’.
















