രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിൽ മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. ബജറംഗദൾ പ്രവർത്തകനായ ബ്രിജേഷ് ബൈരാഗി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കാൻസർ പോലുള്ള മാരകരോഗങ്ങൾ പ്രാർത്ഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് ദരിദ്രരായ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മതപരിവർത്തനത്തിന് തയ്യാറാകുന്നവർക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സഹായവും ഇവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മതം മാറാൻ വിസമ്മതിക്കുന്നവർക്ക് രോഗശാന്തി ലഭിക്കില്ലെന്നും അവർ നരകയാതന അനുഭവിക്കേണ്ടി വരുമെന്നും പാസ്റ്റർമാർ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിക്കുന്നു.
പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് വലിയ അളവിൽ ഇറച്ചിയും കോഴിയിറച്ചിയും നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. മതം മാറിയാലും രേഖകളിൽ ജാതി മാറ്റേണ്ടതില്ലെന്നും, അതിനാൽ സർക്കാർ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നും പറഞ്ഞ് ഗ്രാമീണരെ ഇവർ തെറ്റിദ്ധരിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗുണ പോലീസ് അറിയിച്ചു. ഈ മതപരിവർത്തന ശ്രമങ്ങൾക്ക് പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടോ എന്നും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
















